തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ കേരളവും പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. മോക് പോൾ ആരംഭിച്ചു. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് മോക് പോൾ നടക്കുന്നത്.
ആവേശവും വാശിയും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിലാണ് സംസ്ഥാനം. വോട്ടുകൾ രേഖപ്പെടുത്തുന്നതിനായി 25,231 ബൂത്തുകള്‍ സജ്ജമായി. കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസും കേന്ദ്രസേനയും സുരക്ഷ ഒരുക്കും. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
2,77,49,159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെയാണ്. 5,34,394 പേര് ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്. കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണയും വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടിനെത്തുമെന്നാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്.
പോളിങ് ബൂത്തുകളില്‍ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ എത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക.
സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക