വടകര: തലശേരിയില്‍ വെച്ച് തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പേരടങ്ങുന്ന സംഘമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ സിഒടി നസീര്‍ പൊലീസിന് മൊഴി നല്കി. ഇന്നലെ വെട്ടേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന നസീർ അപകടനില തരണം ചെയ്തിട്ടുണ്ട്.
ആക്രമിച്ചത് മുൻപരിചയമില്ലാത്തവരാണെന്നും ഇവരെ ഇനി കണ്ടാല്‍ തിരിച്ചറിയാണ് കഴിയുമെന്നാണ് നസീറിന്റെ മൊഴി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നസീറിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുകളുണ്ട്. ഇന്നലെ രാത്രിയാണ് നസീറിനെ ഒരു സംഘം ആക്രമിച്ചത്. നസീര്‍ സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന നൗരിഫ് തലശേരി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം, സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോണ്‍ഗ്രസും ആര്‍എംപിയും കുറ്റപ്പെടുത്തി. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് കെ മുരളീധരന് പ്രതികരിച്ചു. എന്നാല്‍ ആക്രമണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക