ഇരുപതു വർഷത്തോളം ഒറ്റമുറി വീട്ടിൽ പൂട്ടിയിട്ടിരുന്ന ലത എന്ന സ്ത്രീയെ വനിതാ കമ്മീഷൻ മോചിപ്പിച്ചു. കൊല്ലം വാളത്തുങ്കൽ ഹയർ സെക്കന്ററി സ്കൂളിന് സമീപം ലത എന്ന 48 കാരിയെയാണ് ബന്ധുക്കൾ ഇരുപത് വർഷത്തോളമായി പൂട്ടിയിട്ടിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമലിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ ലതയെ പത്തനാപുരം ഗാന്ധിഭവനിലെത്തിച്ചു.
ലതയുടെ സഹോദരിയുടെ വീടിനു സമീപം പ്രത്യേകമായി നിർമ്മിച്ച ഒറ്റമുറി വീട്ടിലാണ് ഇവരെ പൂട്ടിയിട്ടിരുന്നത്. കല്ലും മണ്ണും വിസർജ്യവും നിറഞ്ഞ മുറിയിലേക്ക് ജനൽ വഴി സഹോദരി ഒരു നേരം എറിഞ്ഞു കൊടുക്കുന്ന ഭക്ഷണമാണ് ഇവരുടെ ജീവൻ ഇത്രയും നാൾ പിടിച്ചു നിർത്തിയത്. കുളിക്കാനോ ശരീരം വൃത്തിയാക്കാനോ നിവ്യത്തിയില്ലാതെ മുടിയും മറ്റും ജടപിടിച്ച നിലയിലായിരുന്നു.
പ്രീഡിഗ്രി വരെ പഠിച്ച ലത ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ മാനസികമായി തളരുകയായിരുന്നു. പല ആശുപത്രികളിലും ചികിത്സ നടത്തി തിരിച്ചെത്തിയിട്ടും ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന സ്വഭാവമുള്ളതിനാലാണ് പൂട്ടിയിട്ടതെന്നാണ് സഹോദരി പറയുന്നത്. മറ്റ് അഞ്ചു സഹോദരങ്ങളും ഇവരെ നോക്കാറില്ലെന്നും ഇവർ പറയുന്നു.
പതിനേഴു വയസ്സുള്ള ഒരുമകൻ ലതയ്ക്കുണ്ട്. ചെരുപ്പു കടയിൽ ജോലി നോക്കുന്ന ഇയാൾ അമ്മയുടെ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക