നാം കേരളീയർ ഭക്ഷണത്തിൽ നന്നായി മീൻ ഉൾപ്പെടുത്തുന്നവരാണ്. നീണ്ടുകിടക്കുന്ന തീരദേശവും നിറഞ്ഞൊഴുകിയിരുന്ന 44 നദികളും നമ്മളെ മീൻതീറ്റക്കാരാക്കി. മീൻ കറിവെക്കണമെങ്കിൽ പുളി അത്യാവശ്യമാണ് അത് മുളകിടാനായാലും വറ്റിക്കാനാണെങ്കിലും. വാളൻപുളിയാണ് വടക്കൻ ഭാഗത്ത് അധികവും ഉപയോഗിച്ചുവരുന്നത്. എന്നാൽ, അതിനെക്കാളും ഔഷധഗുണമുള്ള പുളിയിനമാണ് കുടംപുളി. കേരളമെമ്പാടും പ്രാദേശികഭേദമില്ലാതെ വളരുന്ന നിത്യഹരിതവൃക്ഷമാണിത്.
ആയുർവേദത്തിലും മിക്ക ഔഷധനിർമാണത്തിലും കുടംപുളി ഉപയോഗിച്ചുവരുന്നു. ക്ലൂസിയേസി കുടുംബത്തിൽപ്പെട്ട കുടംപുളിയുടെ ശാസ്ത്രീയനാമം ഗാർസിനിയ ഗമ്മി-ഗട്ട എന്നാണ്. സംസ്കൃതത്തിൽ വൃക്ഷാമ്ല, രക്തസംജ്ഞം, അമൃതദ്രുമം, രസാമ്ലം, ഫലാമ്ലം, തിന്തിണി എന്നിങ്ങനെ പറയപ്പെടുന്ന കുടംപുളിക്ക് തമിഴിൽ അരടൻ, മക്കിയെന്നും ബംഗാളിയിൽ ഥൈകൻ, ഹിന്ദിയിൽ കോകം, ബിലാത്തി അംലി എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷിൽ മലബാർ ടാർമിൻഡ് എന്നാണ് നാമം. ഇതേ ജനുസിൽപ്പെട്ട ഗാർസീനിയ ഇൻഡിക്ക, ഗാർസിനിയ പെഡൻകുലേറ്റ എന്നിവയും കുടമ്പുളിയായി ഗണിക്കുന്നവയാണ്.
60-80 വർഷം വരെയാണ് അതിന്റെ ആയുസ്സ്. 20 25 മീറ്റർവരെ പൊക്കം വെക്കുന്ന ഇവ 5 വർഷംകൊണ്ടുതന്നെ 4-5 മീറ്റർ നീളം വെക്കും. പുർണവളർച്ചയെത്തിയാൽ ഇതിന്റെ തടിക്ക് മുക്കാൽ മീറ്ററോളം വണ്ണം കാണും. നിറയെ ശാഖകളുണ്ടാകും. ഇലകൾക്ക് മുകൾഭാഗത്ത് കടുംപച്ചയും അടിഭാഗത്ത് ഇളം പച്ചയുമായിരിക്കും. ലഘു-സമുഖമായാണ് ഇലകളുടെ വിന്യാസം. ഇലകൾക്ക് 6-8 സെ.മീ. നീളവും 4-5 സെ.മീ. വീതിയും കാണും. ഏകലിംഗമായും ദ്വിലിംഗമായും വൃക്ഷങ്ങൾകണ്ടുവരുന്നു. പൂക്കൾക്ക് മഞ്ഞഛവിയുള്ള വെള്ളനിറമാണ്. ആൺപൂക്കൾ പെൺപൂക്കളേക്കാൾ ചെറുതായി പുഷ്പ മഞ്ജരിപോലെയാണ് കാണുക. വലിപ്പമുള്ള പെൺപൂക്കൾ മൂന്നോ നാലോ അടങ്ങിയ കുലകളായാണ് ഉണ്ടാവുക. വിദളം ദളം എന്നിവ നാലുവീതം കാണപ്പെടുന്നു ചിലതിൽ അഞ്ചുവീതവുമുണ്ടാകാറുണ്ട്. ഉരുണ്ട് ഓറഞ്ചിന്റെ വലിപ്പത്തിലായിരിക്കും കായകൾ ഇതിന്റെ പുറം ഭാഗം 6-8 എണറുകളായി വിഭജിച്ചിരിക്കും. ഇളം കായകൾക്ക് നല്ല പച്ചനിറമായിരിക്കും. മൂത്തുപഴുത്താൽ നല്ല മഞ്ഞനിറമായിമാറുന്നു. മാംസളമായ കായയുടെ ഉള്ളിൽ നീരുണ്ടാകും കാലവർഷത്തിന് തൊട്ടുമുമ്പാണ് പുഷ്പിച്ച് കായ്ക്കുന്നത്. രണ്ടുമൂന്നുമാസംകൊണ്ട് കായ വിളയുന്നു. പഴുത്ത കായയുടെ ഉള്ളിൽ അഞ്ചോആറോ വിത്തുകളുമുണ്ടാകും. വിത്തുകൾ നീക്കംചെയ്ത കായ ഉണക്കിയാൽ കറുത്ത നിറമാകും അതാണ് കറികളിൽ ഉപയോഗിക്കുന്നത്
തൈകൾ തയ്യാറാക്കലും കൃഷിയും
നന്നായിമൂത്തുവിളഞ്ഞകായകളിൽ നിന്ന് ശേഖരിച്ച വിത്തുകൾപാകി മുളപ്പിച്ചും ബഡ്ഡിങ് നടത്തിയും തൈകൾ ഉണ്ടാക്കയെടുക്കാം. കേരളത്തിലെല്ലായിടത്തും കുടമ്പുളി നന്നായി വളരാറുണ്ടെങ്കിലും കായ്ഫലം കൂടുതൽ ലഭിക്കാറ് മലയോരമേഖലയിലാണ്. മുളച്ചുപൊന്തിയതൈകൾ രണ്ട്്-മൂന്ന് മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മുക്കാൽ മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലും ഉള്ള കുഴിയെടുത്ത് അതിൽ കാലിവളമോ കംമ്പോസ്റ്റോ പകുതിഭാഗം നിറച്ച് അതിൽ നട്ട് വളർത്തിയെടുക്കാം. ചെടി് വളർത്തിയെടുക്കാൻ കുറച്ച് ശ്രദ്ധ ആവശ്യമാണ്. ചെടികൾ തമ്മിൽ വിത്തുതൈകൾ നടുമ്പോൾ 7 മീറ്റർ അകലം പാലിക്കണം. എന്നാൽ ബഡ്ഡുതൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല.
തൈകൾ മികച്ച പ്രതിരോധശേഷി കാണിക്കുന്നതായതിനാൽ അതിനെ കീടങ്ങളുംരോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാബാധിച്ചാൽതന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ അതിനെ ചെടി സ്വയം തന്നെ പ്രതിരോധിക്കും. ചെറിയപ്രായത്തിലാണ് ഫംഗസ്രോഗം വരുന്നതെങ്കിൽ വേപ്പധിഷ്ഠിത കീടനാശിനിലൾ ഉപയോഗിച്ച് ചെറുക്കാം. ചിലപ്രാണികൾ ഇലയും ഇളം തണ്ടും തിന്നുതീർക്കാറുണ്ട്.
മൂപ്പെത്തി മഞ്ഞനിറമായി തുടുക്കുന്ന കായകൾ പറിച്ചെടുത്ത് കുരു ഒഴിവാക്കി തോട് നല്ല വെയിലിൽ ഉണക്കിയ ശേഷം അത് പുകയത്തോ, ചൂളകളിലോ 80-100 ഡിഗ്രി ചൂടിൽ വീണ്ടും ഉണക്കി 10 കിലോ പുളിയിൽ 1.800 കിലോഗ്രാം ഉപ്പും, 700 ഗ്രാം വെളിച്ചെണ്ണയും ചേർത്ത് തിരുമ്മി സൂക്ഷിക്കാം. ഇത് വാറ്റിയെടുക്കുന്ന സത്ത് ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക