ആലപ്പുഴ: കൊല്ലപ്പെട്ട വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യ ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ അജാസുമായി പരിചയപ്പെട്ടത് തൃശൂരിലെ കെ.എ.പി പരിശീലന കേന്ദ്രത്തില്‍ നിന്ന്. അന്ന് അജാസ് കെ.എ.പിയിലെ പരിശീലകനായിരുന്നു. പരിചയം തികച്ചും സൗഹൃദത്തിനപ്പുറം സൗമ്യ കണ്ടിരുന്നില്ല. എന്നാല്‍ അജാസ് പ്രണയ കണ്ണിലൂടെയാണ് സൗമ്യയെ നോക്കിയിരുന്നത്.
ക്യാമ്പിലെ കഠിനമായ പരിശീലനത്തില്‍ സൗമ്യയ്ക്ക് അജാസ് ഇളവ് നല്‍കിയത് ദുരുദ്ദേശത്തോടെയായിരുന്നു. പരിശീലനശേഷം സൗമ്യക്ക് വീടിന് അടുത്തുള്ള വള്ളികുന്നം പൊലീസ് സ്റ്റേഷനില്‍ നിയമനം ലഭിച്ചു. ജോലി ലഭിക്കുമ്പോൾ സൗമ്യ വിവാഹിതയും മക്കളുടെ അമ്മയുമായിരുന്നു. വിവരം അറിയാമായിരുന്നിട്ടും അയാള്‍ ഒറ്റയാൻ പ്രണയവുമായി മുന്നോട്ട് പോയി. വള്ളികുന്നത്ത് ജോലിയില്‍ പ്രവേശിച്ചശേഷവും ഇയാള്‍ സൗമ്യയെ ഫോണിലൂടെ വിളിച്ച് ശല്യം ചെയ്തിരുന്നു. ഫേസ് ബുക്കിലൂടെ ഇരുവരും ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അജാസ് പലതവണ സൗമ്യയെ നിര്‍ബന്ധിച്ചിരുന്നു. ഇത് സൗമ്യ നിരസിച്ചു. ഇതോടെയാണ് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. ഇത് മകനോടും അമ്മയോടും സൗമ്യ പറഞ്ഞിരുന്നു. പൊലീസില്‍ പരാതിപ്പെടാന്‍ അമ്മ പറഞ്ഞിരുന്നെങ്കിലും ഇത്തരത്തിലൊരു പരാതി നല്‍കുന്നത് അപമാനമാണെന്ന് കരുതി നല്‍കിയില്ല.
കഴിഞ്ഞ 9 മുതല്‍ അജാസ് മെഡിക്കല്‍ അവധിയിലായിരുന്നു. ഈ സമയത്താണ് കൊല നടത്താന്‍ അവസാന പദ്ധതി തയ്യാറാക്കിയത്. മൂന്ന് ദിവസത്തോളം പ്രദേശത്ത് നിരീക്ഷണം നടത്തി. ആരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തി കൊലനടത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. എല്ലാം മനസിലുറപ്പിച്ചാണ് ശനിയാഴ്ച വള്ളികുന്നത്തെ സൗമ്യയുടെ വീട്ടില്‍ എത്തിയത്. കാറില്‍ വന്നിറങ്ങിയപ്പോഴേക്കും സൗമ്യ സ്കൂട്ടറില്‍ കയറി പുറത്തേക്ക് പോയിരുന്നു. തുടര്‍ന്ന് കാറില്‍ പിന്തുടര്ന്ന് ഇടിച്ച് വീഴ്ത്തി അജാസ് കൊടുവാള് കൊണ്ട് കഴുത്തിലും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കഴുത്തില്‍ പതിമൂന്ന് സെന്റി മീറ്ററോളം നീളത്തിലാണ് വെട്ടേറ്റത്. നിലത്തുവീണ സൗമ്യയ്ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചശേഷമാണ് കാറില്‍ കരുതിയിരുന്ന രണ്ട് കുപ്പികളില്‍ കൊണ്ടുവന്ന പെട്രോള്‍ സ്വന്തം ശരീരത്തില്‍ ഒഴിച്ച ശേഷം സൗമ്യയുടെ ദേഹത്തും ഒഴിച്ച് കത്തിച്ചത്.
അജാസിന്റെ സൗഹൃദം ശല്യമായി മാറിയതോടെ സൗമ്യ ഇയാളുടെ ഫോണ്‍ നമ്പർ ബ്ളോക്ക് ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായത്. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യചെയ്യുകയായിരുന്നു ലക്ഷ്യമെന്നും മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് ആര് രജിതയ്ക്ക് നല്കിയ മൊഴിയില്‍ അജാസ് വ്യക്തമാക്കിയിരുന്നു.
സൗമ്യ തന്നെ ഒഴിവാക്കുന്നതായി തോന്നിയ അജാസ് വള്ളികുന്നത്തെ വീട്ടിലെത്തി സൗമ്യയെ മര്‍ദ്ദിച്ചിരുന്നതായും വള്ളികുന്നം എസ്.ഐയെ ഇക്കാര്യം അറിയിച്ചിരുന്നതായും മാതാവ് ഇന്ദിര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇരുവരും സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും ഇന്ദിര മൊഴി നല്കി. പരാതി ലഭിച്ചിട്ടില്ലെന്ന് വള്ളികുന്നം എസ്.ഐ പറഞ്ഞു. ഇരുവരുടെയും ഫോണ്‍ വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനീഷ് വി.കോര ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൊഴിയുടെ പകര്‍പ്പ് ഇന്നലെ കൈമാറി. ഇതനുസരിച്ചായിരിക്കും തുടരന്വേഷണം. ഇയാളൊടൊപ്പം മറ്റാരോ ഉണ്ടായിരുന്നെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് പറഞ്ഞു. സൗമ്യയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലിബിയയിലുള്ള ഭര്‍ത്താവ് സജീവന് നാട്ടിലെത്തിയ ശേഷം നാളെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകൾ നടത്തും.
മൂന്നാഴ്ച മുന്‍പാണ് സജീവൻ ലിബിയയിലേക്ക് ജോലിക്കായി പോയത്. വിദേശത്ത് ജോലിയിലിരിക്കെയാണ് സജീവന് സൗമ്യയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം പത്തു വര്‍ഷം നാട്ടിലുണ്ടായിരുന്ന സജീവൻ ഒന്നര വര്‍ഷം മുന്‍പ് ജോലി തേടി സൗദി അറേബ്യയിലേയ്ക്ക് പോയി. ജോലി അത്ര നല്ലതല്ലാത്തതു മൂലം തിരികെ നാട്ടിലെത്തയിരുന്നു. ഇതിനുശേഷമാണ് ലിബിയയിലേക്ക് പോയത്.
ആറുപത് ശതമാനത്തോളം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാത്രി 9ന് ശേഷമാണ് അജാസിന് ബോധം തെളിഞ്ഞത്. തുടര്‍ന്നാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെയോടെ അജാസിന്റെ ആരോഗ്യ നില വീണ്ടും വഷളായി. വൃക്കയുടെ പ്രവര്‍ത്തനം താളംതെറ്റിയതോടെ ഡയാലിസിസ് അരംഭിച്ചിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തിന്റെ വ്യത്യാസം അനുസരിച്ചായിരിക്കും ഡയാലിസിസ് നടത്തുക. ആന്തരികാവയവങ്ങളില്‍ അണുബാധ ഏറ്റിട്ടുണ്ട്. ശ്വസകോശത്തിന്റെ പ്രവര്‍ത്തനവും ശരിയായ നിലയിലല്ല. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പുഷ്പപലത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക