ഇടുക്കി: ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറില്‍ നിലവിലുണ്ടായിരുന്ന ട്രയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. പഴയ പാതകള്‍ കണ്ടെത്തുന്നതിനായുള്ള പ്രാഥമികപരിശോധനകളാണ് ആരംഭിച്ചത്.
ബ്രീട്ടീഷ് ഭരണകാലത്ത് മൂന്നാറിലുണ്ടായിരുന്ന ട്രയിന്‍ സര്‍വീസ് 1924ലുണ്ടായ പ്രളയത്തിലാണ് തകര്‍ന്നടിഞ്ഞത്. അതിനുശേഷം ഇവിടെ ട്രയിന്‍ സര്‍വീസിനുളള നടപടികള്‍ തുടങ്ങുന്നത് ഇതാദ്യമാണ്.
മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയും, മലനിരകളുടെയും ഭംഗി, ഇനി ചൂളം വിളിയുടെ അകമ്പടിയോടെ ആസ്വദിക്കാനായേക്കും. മലകള്‍ തുരന്നും ചെങ്കുത്തായ താഴ്വരകളിലൂടെയും കടന്നുപോകുന്ന, ലോക പൈതൃക റെയില്‍വേയില്‍ ഇടം പിടിച്ച ഡാര്‍ജിലിങ് ട്രെയിന്‍ സര്‍വീസ് മാതൃകയാണ് മൂന്നാറിലും പരീക്ഷിക്കുന്നത്.
റെയില്‍പാതകള്‍ കണ്ടെത്തുന്നതിനും സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നതിനുമുള്ള പരിശോധനകളാണ് നടന്നത്. മൂന്നാര്‍, മാട്ടുപ്പെട്ടി, പാലാര്‍, കുണ്ടള എന്നീ പ്രദേശങ്ങളില്‍ പരിശോധന നടന്നു. പ്രാഥമികപരിശോധനയുടെ അടിസ്ഥാനത്തില്‍ റെയില്‍വേയുടെ ഉന്നതതല സംഘവും വിദഗ്ദരും പഠനം നടത്തിയ ശേഷമായിരിക്കും തുടര്‍നടപടി.
പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയായിരിക്കും ആദ്യം നിര്‍മിക്കുക. പരീക്ഷണം വിജയിച്ചാല്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ വീണ്ടും തീവണ്ടി ഓടിത്തുടങ്ങും. ജില്ലാ ടൂറിസം വകുപ്പാണ് ഈ ആശയം മുന്നോട്ട് വെച്ചത്. റെയില്‍പാത ഇപ്പോള്‍ കെ.ഡി.എച്ച്.പി കമ്പനിയുടെ കൈവശത്തിലാണുള്ളത്. പദ്ധതിയുടെ സാധ്യതകളെ കുറിച്ച് പഠിക്കാനായി റെയില്‍വേ വികസന കോര്‍പറേഷന്റെയും, ടൂറിസം വകുപ്പിന്റെയും അധികൃതര്‍ മൂന്നാര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക