തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് സ്വാഭാവിക അപകട മരണമെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. വാഹനം 120 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നും ഇതാണ് നിയന്ത്രണം തെറ്റാന്‍ കാരണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നോവ കാര്‍ കമ്പനി അധികൃതരുടെ റിപ്പോര്‍ട്ടിലും ഇതേ കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഇരുവരുടെയും വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
കഴിഞ്ഞമാസം 13ന് ബാലഭാസ്കറിന്റെ വാഹനാപകടം ക്രൈംബ്രാഞ്ച് പുനരാവിഷ്കരിച്ചിരുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ മെക്കാനിക്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്ന് പരിശോധനയില്‍ പങ്കെടുത്തത്.
തുടര്‍ന്ന് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കാറിന്റെ സീറ്റ് ബെല്‍റ്റുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ഡ്രൈവിങ് സീറ്റില്‍ ഇരുന്നയാള്‍ സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നില്ല എന്നാൽ ഡ്രൈവറുടെ ഇടതുവശത്തിരുന്നയാള്‍ സീറ്റ് ബല്‍റ്റ് ഉപയോഗിച്ചിട്ടുണ്ട്. ബാലുവിന്റെ ഭാര്യ ലക്ഷ്മിയാണ് അവിടെ ഇരുന്നത്. അവരുടെ കൈയിലാണ് മകള്‍ തേജസ്വിനിയും ഇരുന്നത്. സീറ്റ് ബല്‍റ്റ് കുട്ടിക്ക് ബാധകമായിരുന്നില്ല. ഇതാണ് ഇടിയുടെ ആഘാതത്തില്‍ കുട്ടി നേരെ ഗിയര്‍ ബോക്സിനടിയിലേക്ക് തെറിച്ചു വീണതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം വാഹനം ഓടിച്ചത് ആരെന്നതു സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. വ്യത്യസ്ത മൊഴികളാണ് ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്.
ഇതു തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനാ ഫലം കാക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ഹരികൃഷ്ണന് പറഞ്ഞു. ഈയാഴ്ചതന്നെ ഇതു ലഭിക്കുമെന്നും ഇതോടെ അപകടത്തിലെ ദുരൂഹത മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രമുഖ ന്യൂസ് ചാനലിനോട് പറഞ്ഞു.
ബാലഭാസ്കറിന്റെ ഫിനാന്‍സ് മാനേജരായിരുന്ന വിഷ്ണു സോമസുന്ദരത്തെ ഇന്ന് ചോദ്യം ചെയ്യും. തിങ്കളാഴ്ച ഇയാളുടെ മൊഴിയെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത് എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇപ്പോള്‍ കൊച്ചിയിലെ ജയിലിലാണ് വിഷ്ണു.
കഴിഞ്ഞ ദിവസം കോടതി ഇയാളെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരുന്നു. വിഷ്ണുവില് നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. ഇയാള്‍ മുഖേനയാണ് നിരവധി പ്രോഗ്രാമുകള്‍ ബാലുവിന് ഒരുക്കിക്കൊടുത്തിരുന്നത്. വിദേശ രാജ്യങ്ങളിലാണ് കൂടുതലും പരിപാടികള്‍ നടത്തിയത്. പൂന്തോട്ടത്തെ ഡോക്ടറുമായി വിഷ്ണുവിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിലും വ്യക്തത വരുത്താന്‍ ഇന്നത്തെ ചോദ്യം ചെയ്യലില്‍ സാധിക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക