മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ ആരോപണ കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നുണ്ടായേക്കും. യുവതിയുടെ അഭിഭാഷകന് ഹാജരാക്കിയ തെളിവുകള്‍ക്ക് പ്രതിഭാഗം ഇന്ന് മറുപടി നല്‍കും.
ബിനോയ് സ്വന്തം ഇ മെയിലില്‍ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബൈ സന്ദര്‍ശിച്ച് മടങ്ങിയത് തെളിയിക്കുന്ന പാസ്പോര്‍ട്ട് രേഖകളാണ് യുവതി ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. ബിനോയ്ക്കെതിരേ ദുബൈയില്‍ ക്രിമിനല്‍ കേസുള്ളതും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങള്‍ക്ക് മറുപടി പ്രതിഭാഗം ഇന്ന് കോടതിയില്‍ നല്‍കും.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാകും അഡിഷനല്‍ സെഷന്‍സ് ജഡ്ജ് എം.എച്ച് ഷെയ്ക്ക് ഉത്തരവ് നല്‍കുക. ജാമ്യം കിട്ടിയതിനു ശേഷം പൊലിസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് എന്നറിയുന്നു. എന്നാല്‍ ബിനോയ്ക്കെതിരേ ശക്തമായ തെളിവുകളുള്ളതിനാല്‍ കോടതി ജാമ്യം അനുവദിക്കില്ലെന്നാണ് പ്രോസിക്യൂഷന് കരുതുന്നത്. കേസിന്റെ ഉത്തരവിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുംബൈ പൊലിസ് അറിയിച്ചു.
ബിഹാറി സ്വദേശിയായ യുവതി ജൂണ്‍ 13നാണ് മുംബൈ ഓഷിവാര പൊലിസ് സ്റ്റേഷനില്‍ ബിനോയ്ക്കെതിരേ പീഡന പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലിസ് കേരളത്തിലെത്തിയപ്പോഴേക്കും ബിനോയ് ഒളിവില്‍ പോയിരുന്നു. ഒളിവിലുള്ള ബിനോയ്ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തുവിട്ടിട്ടുണ്ട്. ബിനോയ് രാജ്യം വിട്ടിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
ബിനോയ് കോടിയേരിക്കെതിരായി പരാതിക്കാരിയുടെ കുടുംബം കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പലതവണ പണമയച്ചതിന്റെ രേഖകളും പുറത്തുവിട്ടിരുന്നു. നേരത്തെ, യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നു രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക