കണ്ണൂര്‍: തലശ്ശേരിയിലെ മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് വഴിത്തിരിവില്‍. കേസില്‍ പ്രധാന പ്രതിയായ പൊട്ടി സന്തോഷിനെയും സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലെ മുന്‍ ഓഫീസ് സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയുമായ രാഗേഷിനെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തലശ്ശേരി എം.എല്‍.എ എ.എന്‍. ഷംസീറിന്റെ ബോര്‍ഡ് വച്ച കാറില്‍ നിന്നായിരുന്നു ഷംസീറിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നതെന്നാണ് പിടിയിലാവരുടെ മൊഴി.
തന്നെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതില്‍ പ്രധാനി ഷംസീറാണെന്ന് നസീര്‍ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് എടുത്തുചാടി നടപടി എടുക്കാതെ ശക്തമായ അന്വേഷണത്തിലൂടെ മുന്നോട്ടുപോവുകയായിരുന്നു. അതിനിടെ നിരവധി തവണ പൊലീസ് എം.എല്‍.എയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം കേള്‍ക്കേണ്ടി വന്നെങ്കിലും ഇവയ്ക്കൊന്നും ചെവി കൊടുക്കാതെ സത്യസന്ധമായി തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പൊലീസെന്നാണ് വിവരം.
അന്വേഷണം ഇപ്പോള്‍ ഷംസീറിലേക്ക് നീങ്ങുന്നതായണ് സൂചന ലഭിക്കുന്നത്. ഷംസീറിനെ ചോദ്യം ചെയ്യുന്നതിനും മൊഴി എടുക്കുന്നതിനും വേണ്ടി അന്വേഷണ സംഘം സ്പീക്കര്‍ക്ക് കത്ത് നല്കി എന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്കുന്ന വിവരം . സ്പീക്കറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണ സംഘം എം.എല്‍.എയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ചോദ്യംചെയ്യലില്‍ ഷംസീറിന് ഇക്കാര്യത്തില്‍ ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ക്കുമെന്നും പറയുന്നു. അതിനിടെ ഗൂഢാലോചന നടന്നു എന്ന് പിടിയിലായവര്‍ പറയുന്ന ഇന്നോവ കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞെങ്കിലും, ഇയാളെ ചോദ്യം ചെയ്യാതിരിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടെന്നാണ് പറയപ്പെടുന്നത്.
കേസില്‍ ഒരു പ്രതിയുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കളരിമുക്ക് കുന്നിനേരി മീത്തല്‍ വി.കെ. സോജിത്തിന്റെ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. നസീറിന്റെ പോക്കുവരവുകള്‍ അക്രമി സംഘത്തെ അറിയിച്ചു എന്നാണ് ഇയാളുടെ പേരിലുള്ള കുറ്റാരോപണം. തയ്യാചേരി പുതിയ വീട്ടില്‍ കെ. അശ്വന്തിന്റെ ജാമ്യാപേക്ഷ നാളെ ജില്ലാ കോടതി പരിഗണിക്കും. അതേസമയം അന്വേഷണ വിവരങ്ങള്‍ ചോര്ന്നുപോകുന്നതായ സംശയം പൊലീസിനിടയിലുണ്ട്. മേയ് 18ന് രാത്രിയാണ് നസീര്‍ തലശ്ശേരി കയ്യാത്ത് റോഡില്‍ അക്രമത്തിനിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക