ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എത്രയുംപെട്ടെന്ന് രാജിവെക്കണമെന്ന് ബി.ജെ.പി. നേതാവ് ശോഭ കരന്തലജെ ആവശ്യപ്പെട്ടു. കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അദ്ദേഹം രാജിവെക്കണമെന്നുമാണ് ശോഭ ആവശ്യപ്പെട്ടത്.
അതേസമയം, കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി.യാണെന്ന ആരോപണം ശോഭ കരന്തലജെനിഷേധിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ്. വിമത എം.എല്‍.എമാരുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ബി.ജെ.പി.യിലേക്ക് ആരുവന്നാലും അവരെ സ്വീകരിക്കുമെന്നും ശോഭ കരന്തലജെ വ്യക്തമാക്കി. രാജിവെച്ച മന്ത്രിയും സ്വതന്ത്ര അംഗവുമായ നാഗേഷിനെയും അവര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ഒരു അംഗം കൂടി രാജിവച്ചതോടെ ഭരണം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ്-ജെഡിഎസ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലാണ് സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. മന്ത്രിസഭ അടിമുടി പുന:സംഘടിപ്പിക്കുമെന്ന് ഡി.കെ ശിവകുമാറിന്റെ സഹോദരന് ഡി.കെ സുരേഷ് അറിയിച്ചു. വിമതര്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഇതുവരെ അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പ്രതികരിച്ചു. ഇപ്പോള്‍ വിമത നീക്കത്തിന് നേതൃത്വം കൊടുക്കുന്ന മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനുള്ള നിര്‍ദേശവും ഒരു ഫോര്‍മുലയായി മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക