കോഴിക്കോട്: മുന്‍കാല ആകാശവാണി ആര്‍ട്ടിസ്റ്റും ഗായികയും നാടക പ്രവര്‍ത്തകയുമായ ബീഗം റാബിയ (83)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ആറോടെയായിരുന്നു അന്ത്യം. കബറടക്കം ഉച്ചക്ക് ശേഷം 3.30ന് വെസ്റ്റ്ഹില്‍ തോപ്പയില്‍ ഖബര്‍സ്ഥാനില്‍ നടന്നു. മക്കള്‍: നജ്മല്‍ ഹുസൈന്, ഷക്കീല്‍ മുഹമ്മദ്,നിസാര്‍ മുഹമ്മദ്, വാഹിദ, ഷഹനാസ്, പര്‍വീണ്‍ താജ്, പരേതനായ സജ്ജാദ്. മരുക്കള്: അഫ്ന, ആയിഷ, രഹ്ന, റാബിയ, ഷാനവാസ്, കരീം, നസീര്‍. കണ്ണൂര്‍ റോഡിലെ മാളികപ്പുറത്ത് പറമ്പിലെ വീട്ടിലായിരുന്നു താമസം.
വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന് നോവലിന്റെ നാടകാവിഷ്കാരത്തില് കുഞ്ഞുപ്പാത്തുമ്മയായി വേഷമിട്ടതാണ് സിനിമാ ക്ഷണത്തിന് ഇടയാക്കിയത്. എന്നാല്‍, എതിര്‍പ്പുകള്‍ ഭയന്ന് ക്ഷണം നിരസിച്ചു. പിന്നീടാണ് നടി ഷീലയെ തെരഞ്ഞെടുത്തത്. ഒടുവില്‍, വര്‍ഷങ്ങള്‍ക്കു ശേഷം പൊന്നാനിയുടെ പശ്ചാത്തലത്തില്‍ ആദി ബാലകൃഷ്ണന് ഒരുക്കിയ ‘പന്ത്’ എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിലെത്തി.
ശബ്ദസൗകുമാര്യം കൊണ്ട് ആസ്വാദക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതിനൊപ്പം റേഡിയോ നാടകങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ക്കും ബീഗം ജന്മം നല്കി. കുതിരവട്ടം പപ്പുവും ബാലന് കെ. നായരും നിലമ്പൂര്‍ ആയിഷയും ശാന്താദേവിയുമെല്ലാം റേഡിയോ നാടകങ്ങളില്‍ സജീവമായ കാലത്ത് ഇവരോടൊപ്പം റാബിയ ചെയ്ത നാടകങ്ങള്‍ അനേകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക