കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. സാജന് ഉപയോഗിച്ചിരുന്ന ഫോണുകള്‍ കേന്ദ്രീകരിച്ചാണ് പുതിയ തെളിവുകള്‍ കണ്ടെത്തിയത്. സാജന്റെ പേരിലുള്ള ഒരു സിം കാര്‍ഡ് ഉപയോഗിക്കുന്ന ഫോണിലേക്ക് കഴിഞ്ഞ മൂന്നുമാസത്തിനിടെ വന്ന 2400 കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ഈ സിം കാര്‍ഡ് സാജനല്ല ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാത്രി 10.30 നും പുലര്‍ച്ചെ ഒന്നിനും ഇടയിലാണ് ഈ ഫോണിലേക്ക് വന്ന ഫോണ്‍ കോളുകളേറെയും. ഒരേ നമ്പറിൽ തന്നെയാണ് കോളുകള്‍ വന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതു വിളിച്ചയാളെ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങളാണ്.
പാര്‍ഥാ കണ്വന്ഷന് സെന്ററിന് അനുമതി കിട്ടാതെ മാനസികമായി തളര്‍ന്ന സാജനെ മറ്റു ചില പ്രശ്നങ്ങളും അലട്ടിയിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അതും ജീവനൊടുക്കാന്‍ കാരണമായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മൊഴിയെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതുവരെ നടന്ന അന്വേഷണത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരേയോ സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയോ കേസെടുക്കാന്‍ പാകത്തിനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ശ്യാമളയ്ക്കെതിരേ ആത്മഹത്യാ പ്രരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ആന്തൂരില്‍ പദയാത്ര തുടങ്ങുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടകന്‍.
പ്രതിഷേധം പ്രതിപക്ഷം കടുപ്പിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിര്‍ദേശം. സാജന്റെ ആത്മഹത്യയെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക