പാലക്കാട്: യൂത്ത് കോൺഗ്രസുകാർ സമ്മാനമായി നൽകാൻ ഉദ്ദേശിച്ച കാർ വേണ്ടെന്ന് വച്ച് ആലത്തൂർ എംപി രമ്യാ ഹരിദാസ്. തൽകാലം വാടക കാറിൽ മണ്ഡലത്തിലൂടെ യാത്ര തുടരും. വായ്പ എടുത്ത് കാർ വാങ്ങുന്നതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ടാണ് ഇത്. എംപിയെന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആലത്തൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മാറ്റി വയ്ക്കുമെന്ന് എംപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വാടക കാറിൽ യാത്ര തുടങ്ങാനാണ് ആലോചന. മുതലാളിമാരുടെയൊന്നും സഹായത്തോടെ കാർ വാങ്ങുകയുമില്ല. സ്വന്തമായി കാർ വാങ്ങുന്നതിൽ കരുതലോടെ മാത്രമേ എംപി തീരുമാനം എടുക്കൂ. ചാടിക്കയറി അത്തരമൊരു തീരുമാനമെടുക്കേണ്ടെന്നാണ് രമ്യാ ഹരിദാസിന് കിട്ടുന്ന ഉപദേശവും.
അതിനിടെ രമ്യാ ഹരിദാസിന് പുതുവഴിയിലൂടെ കാർ വാങ്ങി കൊടുക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി രംഗത്ത് വരുന്നതിൽ യൂത്ത് കോൺഗ്രസിൽ അമർഷം ശക്തമാണ്. ഗ്രൂപ്പുകൾക്ക് അതീതമായ കൂട്ടായ്മ ആലത്തൂരിൽ രൂപപ്പെട്ടിരുന്നു.
അതുകൊണ്ടാണ് കിട്ടിയ അവസരത്തിൽ രമ്യയെ പിന്തുണച്ചവരെ മാനസികമായി തകർക്കാൻ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചതെന്നാണ് ആലത്തൂരിലെ കോൺഗ്രസുകാരുടെ വിലയിരുത്തൽ. പാലക്കാട് വിടി ബൽറാമും തൃശൂരിൽ നിന്നുള്ള അനിൽ അക്കരയും വേറിട്ട വഴിയിലൂടെ മുന്നേറുന്നവരാണ്. ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു തൃത്താല. അവിടേക്ക് രാഹുൽ ഗാന്ധിയുടെ പിന്തുണയോടെയാണ് തൃത്താലയിൽ മത്സരിക്കാനെത്തിയത്. അവിടെ അട്ടിമറി വിജയവും നേടി. വടക്കാഞ്ചേരിയും സിപിഎം കോട്ടയായി മാറിയിരുന്നു. അവിടേയും ആരേയും ഞെട്ടിക്കുന്ന വിജയമാണ് അനിൽ അക്കര നേടിയത്. ഇവർ രണ്ട് പേരും ഗ്രൂപ്പുകളിൽ ഇല്ലാത്ത നേതാക്കളാണ്. പാലക്കാടും തൃശൂരുമായി കിടക്കുന്ന ലോക്സഭാ മണ്ഡലമാണ് ആലത്തൂർ. അവിടെ രമ്യ ജയിച്ചതും ഗ്രൂപ്പുകളുടെ തണലിൽ അല്ല. ഇത് നേതാക്കളെ അങ്കലാപ്പിലാക്കുന്നുണ്ട്. ഇത്തരം മാതൃകകൾ ഉയർന്നു വന്നാൽ ഗ്രൂപ്പിന് പ്രസക്തി പോകും. ഇത് മനസ്സിലാക്കിയാണ് സോഷ്യൽ മീഡിയയുടെ വികാരം രമ്യയ്ക്ക് അനുകൂലമായിട്ടും കാർ വിവാദത്തിൽ കെപിസിസി മറിച്ചൊരു തീരുമാനം എടുത്തത്.
അതുകൊണ്ട് തന്നെ ഗ്രൂപ്പ് അറിയാതെ ഇനിയൊന്നും കേരളത്തിൽ നേതാക്കൾ അനുവദിക്കില്ല. നിഷ്പക്ഷരെ നിശബ്ദമാക്കാൻ എന്തും ചെയ്യും. ഇത് ആലത്തൂരിലെ കോൺഗ്രസുകാർക്കും അറിയാം. എങ്കിലും കെപിസിസി അധ്യക്ഷനെ ധിക്കരിക്കാൻ നിന്നാൽ അത് ബാധിക്കുക രമ്യാ ഹരിദാസിനെയാകും. അതുകൊണ്ട് തന്നെ മനസ്സില്ലാ മനസ്സോടെ കെപിസിസിയുടെ ആവശ്യം ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാരും അംഗീകരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ ഏഴും നേടുകയാണ് അവരുടെ ശ്രമം. ഇതിന് രമ്യയുടെ എംപി പദവിയുടെ കരുത്ത് ഉപയോഗിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ വിവാദങ്ങൾ തൽകാലം ഒഴിവാക്കുന്ന തീരുമാനം ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാർ എടുക്കും. രമ്യയുടെ പ്രവർത്തനങ്ങൾക്ക് അവർ എല്ലാ പിന്തുണയും നൽകുകയുചെയ്യും. രമ്യയുടെ ഓഫീസും ഉടൻ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. ചരിത്ര വിജയം നേടിയ പെങ്ങളൂട്ടിക്ക് എല്ലാവിധ പിന്തുണയും കോൺഗ്രസ് തുടരും.
രമ്യയുടെ ആവശ്യത്തിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് പിരിവെടുത്തിരുന്നു. ഇത് ഇനി ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കും. കണക്കും വെളിപ്പെടുത്തും. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന യൂത്ത് കോൺഗ്രസ് യോഗം തീരുമാനങ്ങളെടുക്കും. തൽകാലം വാടക കാറിൽ എംപി യാത്ര തുടങ്ങുമെന്നാണ് സൂചന ലഭിക്കുന്നത്.
കൊല്ലത്ത് ഇന്നോവ വിവാദത്തിൽ കുടുങ്ങിയ നേതാവിന് കൂട്ടു നിൽക്കുന്നവരാണ് രമ്യയെ സഹായിക്കാൻ മുന്നോട്ട് വന്ന യൂത്ത് കോൺഗ്രസുകാരെ കുറ്റപ്പെടുത്തിയത്. ഇതിൽ ആലത്തൂരിലെ കോൺഗ്രസിൽ അമർഷം പുകയുകായാണ്. കൊല്ലത്ത് വിവാദം ആളിക്കത്തിയപ്പോൾ കാർ തിരിച്ചു നൽകാൻ ആരും നേതാവിനോട് ആവശ്യപ്പെട്ടില്ല. ഫാൻസി നമ്പറുമായി ഇപ്പോഴും ഈ കാറ് കേരളത്തിൽ നേതാവിനേയും കൊണ്ട് ചീറിപ്പായുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ കോൺഗ്രസിൽ നടക്കുന്നുണ്ട്. ഇതിലൊന്നും ആർക്കും പ്രതിഷേധമോ പ്രതികരണമോ ഇല്ല. എന്നാൽ പുതു രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തേടി യൂത്ത് കോൺഗ്രസ് രംഗത്തെത്തുമ്പോൾ ആദർശത്തിന്റെ പ്രതിരൂപമായ മുല്ലപ്പള്ളി തന്നെ രമ്യാ ഹരിദാസിനെതിരെ രംഗത്ത് വന്നതിലാണ് അണികൾക്ക് അമർഷം.
യൂത്ത് കോൺഗ്രസ് പിരിവെടുത്ത് തനിക്ക് കാർ വാങ്ങിത്തരേണ്ടെന്ന് രമ്യ ഹരിദാസ് ഫെയ്സ് ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കുമെന്നും അവർ വ്യക്തമാക്കി. തന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നത് വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് അറിയിച്ചു. മദർ തെരേസയുടെ ചിത്രമുൾപ്പെടെ പങ്കുവച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്. ‘എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസം… ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരുപക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്ക് വേണ്ടി ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം’- രമ്യ സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
ഏതായാലും കെപിപിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ അനുസരിച്ച് ആലത്തൂരിൽ രമ്യ ഹരിദാസ് പ്രവർത്തനത്തിൽ വ്യാപ്തയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക