തിരുവനന്തപുരം: മാസങ്ങൾ നീണ്ട കർണാടകത്തിലെ രാഷ്ടീയ നാടകത്തിന് ഇന്നലെയാണ് അവസാനമായത്. 13 കോൺഗ്രസ് എംഎൽഎമാരെ രാജിവെപ്പിച്ചാണ് ബിജെപി സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം കൊയ്തത്. ഇതിന് പിന്നിൽ മറിഞ്ഞത് കോടികളാണെന്ന ആക്ഷേപം ശക്തമാണ്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ജനതാദൾ സഖ്യസർക്കാർ ഇന്നലെ വൈകിട്ട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെ കർണാടക രാഷ്ട്രീയം സസൂക്ഷ്മമായി വിലയിരുത്തുന്ന കേരളത്തിലും കാര്യമായി തന്നെ വിഷയം ചർച്ച ചെയ്തു.
ഇന്നലെ വൈകീട്ട് ചാനലുകളുടെയെല്ലാ ചർച്ചാ വിഷയം ഇതായിരുന്നു. കോടികൾ ഒഴുക്കി ഭരണകക്ഷിയിലെ എംഎൽഎമാരെ പ്രതിപക്ഷമായ ബിജെപി ചാക്കിട്ടു പിടിച്ചാണ് സർക്കാരിനെ അട്ടിമറിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തിയ വാദം. കോടികൾക്ക് അപ്പുറത്തെ കോടികളും സ്വപ്ന കാണാനാവാത്ത പദവികളും ലഭിച്ചാൽ ആരാണ് കൂറുമാറാത്തതെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് ചോദിച്ചിരുന്നു.
എന്നാൽ ഇതിന് മറുപടിയായി ബിജെപി നേതാവ് ഒരു മറുചോദ്യമാണ് കൊടിക്കുന്നിലിന് നേരെ ഉതിർത്തത്. എത്ര കിട്ടിയാൽ കൊടിക്കുന്നിൽ കൂറുമാറും എന്നതായിരുന്നു ആ ചോദ്യം. കോൺഗ്രസ് നേതാവിനോട് ഇക്കാര്യം ചോദിക്കാൻ പരസ്യമായി കെ.സുരേന്ദ്രൻ വാർത്താ അവതാരകനോട് ആവശ്യപ്പെടുകയായിരുന്നു.
‘നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള വാഗ്ദാനങ്ങൾ, സാമ്പത്തിക സ്രോതസുകൾ, സ്ഥാനമാനങ്ങളും പദവികളും, കോടികൾക്ക് അപ്പുറമുള്ള കോടികളുടെ വാഗ്ദാനങ്ങൾ, ഇതൊക്കെ കാണുമ്പോൾ ഏത് എംഎൽഎമാരാണ് മാറാത്തത്? ഏത് എംഎൽഎമാരെയും ചാക്കിട്ടുപിടിക്കാം’- കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ‘ഇത്രയും വലിയ പണം കൊടുത്തിട്ടാണ് ബിജെപി കോൺഗ്രസ് എംഎൽഎമാരെ മാറ്റുന്നതെന്നാണല്ലോ കൊടിക്കുന്നിൽ പറയുന്നത്. കൊടിക്കുന്നിലിനോട് ചോദിക്ക്, എത്ര വേണമെന്ന്? തയ്യാറുണ്ടോയെന്ന് ചോദിക്ക്’- ഇതായിരുന്നു കെ. സുരേന്ദ്രന്റെ മറുപടി.
സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്. അതേസമയം കെ സുരേന്ദ്രൻ പരസ്യമായി വിലപേശുകയാണോ എന്ന ചോദ്യമുയർത്തി കൊണ്ടും നിരവധി പേർ രംഗത്തുവന്നിരുന്നു. എന്തായാലും കാർണാടക വിഷയം മലയാളം ചാനലുകളിലും ചൂടുള്ള വിഷയമായി മാറുകയായിരുന്നു ഇതിലൂടെ.
തുടർന്ന് ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ഇന്ന് ചേരുന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ യെദിയൂരപ്പയെ കക്ഷി നേതാവായി തെരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യും. കൂടാതെ, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷം വ്യക്തമാക്കുന്ന കത്തും ഗവര്‍ണര്‍ക്ക് കൈമാറും. നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഏതായാലും മാസങ്ങൾ നീണ്ട ചർച്ചയിക്ക് ഒരു അന്തിമ തീരുമാനം ഉണ്ടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക