കണ്ണൂര്‍: കത്തിക്കുത്തേറ്റ വിദ്യാര്‍ഥിനിയെ അക്രമിയില്‍നിന്നു രക്ഷിച്ച മലയാളി നഴ്സിന് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം. കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് സ്വദേശിനിയും മംഗലാപുരം ദേര്‍ളക്കട്ടെ ജസ്റ്റീസ് കെ .എസ്. ഹെഗ്ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ നിമ്മി സ്റ്റീഫനാണു കര്‍ണാടക സംസ്ഥാനതല പുരസ്കാരത്തിന് അര്‍ഹയായത്. ശനിയാഴ്ച ബംഗളുരുവില്‍ നിന്ന് പുരസ്കാരം സമ്മാനിക്കും.
ജൂണ്‍ 28നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കാര്‍ക്കള നിട്ടെ കോളജ് എംബിഎ വിദ്യാര്‍ഥിനി ബാഗംബില സ്വദേശിനി ദീക്ഷയെയാണ് യുവാവ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോളജില്‍നിന്നു ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുകയായിരുന്ന ദീക്ഷയെ സ്കൂട്ടറിലെത്തിയ യുവാവ് കുത്തിവീഴ്ത്തുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തിലാണു യുവതിയെ സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ ഇയാള്‍ സ്വന്തം കഴുത്തിലും മുറിവേല്‍പ്പിച്ചു.
അടുക്കാന്‍ ശ്രമിക്കുന്ന ഓരോരുത്തരേയും യുവാവ് കത്തി വീശി അകറ്റിനിര്‍ത്തി. ഈ സമയമാണ് നിമ്മി ഇവിടെ എത്തുന്നത്. സ്വയം മുറിവേല്‍പ്പിച്ച് പെണ്‍കുട്ടിയുടെ മേല്‍ കിടക്കാന്‍ ശ്രമിക്കുന്നതിനിടെ നിമ്മി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. നിമ്മി ഒറ്റയ്ക്കു തന്നെ അയാളെ വലിച്ചു മാറ്റി കഴിഞ്ഞപ്പോഴേക്കും ഒപ്പം കൂടിനിന്ന നാട്ടുകാരും സഹായത്തിനെത്തി.
നാട്ടുകാരുടെ സഹായത്തോടെ ഒരു നിമിഷം പോലും കളയാതെ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ആശുപത്രി അധികൃതര്‍ അടിയന്തര സംവിധാനങ്ങളൊക്കെ തയാറാക്കി വച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നു. കാഴ്ചക്കാരായവരില് ആരോ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കണ്ണൂര്‍ ജില്ലയില്‍ പയ്യാവൂര്‍ ഉപ്പുപടന്നയിലെ കുളക്കാട്ട് സ്റ്റീഫന്റെയും തങ്കമ്മയുടെയും ഇളയ മകളായ നിമ്മി നിറ്റെ സര്‍വകലാശാലയില്‍നിന്നു തന്നെയാണ് ബിഎസ്സി നഴ്സിംഗ് പാസായത്. പെൺകുട്ടിയുടെ ധീരതയെ സമൂഹം ഏറ്റെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക