പോര്‍ട്ട് ഓഫ് സ്പെയിന്: രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 59 റണ്‍സിന് ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സിന് പുറത്തായി.
മഴയെ തുടര്‍ന്ന് മത്സരം തടസപ്പെട്ടതോടെ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയലക്ഷ്യം 46 ഓവറില്‍ 270 റണ്‍സായി ചുരുക്കിയിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഇവിന്‍ ലെവീസിനും (65) മധ്യനിരയില്‍ നിക്കോളാസ് പൂരാനും (42) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാനായത്. ക്രിസ് ഗെയ്ലിനെ (11) തുടക്കത്തിലേ പുറത്താക്കാന്‍ ഇന്ത്യക്കായി. ഭുവനേശ്വറാണ് വിക്കറ്റ് വീഴ്ത്തിയത്.
നാല് പേര്‍ക്ക് ഇരട്ട അക്കം കടക്കാനായില്ല. ഇതില്‍ മൂന്നു പേര് പൂജ്യത്തിനു പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപും ഷമിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഖലീല്‍ അഹമ്മദും ജഡേജയും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് നേടിയത്.
ഇന്ത്യന്‍ ഓപ്പണറുമാര്‍ പതറിയയിടത്തുനിന്ന് കോഹ്ലി ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു.
ശിഖര്‍ ധവാന് രണ്ട് റണ്‍സും രോഹിത് ശര്‍മ്മ 18 റണ്‍സും ഋഷഭ് പന്ത് 20 റണ്‍സുമെടുത്തു മടങ്ങി. പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ചായിരുന്നു കോഹ്ലിയുടെ പോരാട്ടം.
ഇന്ത്യയോട് രണ്ടാം ഏകദിനത്തില്‍ തോല്‍വിയേറ്റ് വാങ്ങിയതില്‍ വലിയ നിരാശയുണ്ടെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. കൈയിലിരുന്ന കളിയാണ് ടീം കൈവിട്ടതെന്ന് വിന്‍ഡീസ് നായകന് അഭിപ്രായപ്പെട്ടു.
മികച്ച രീതിയില്‍ പന്തെറിഞ്ഞ ടീം ഇന്ത്യയെ ചെറുത്ത് നിര്‍ത്തുന്നതില്‍ വിജയിച്ചുവെങ്കിലും ബാറ്റിംഗിന്റെ അവസാനത്തോടെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായെന്ന് ഹോള്‍ഡര്‍ പറഞ്ഞു.
35 ഓവറുകളിലേക്ക് മത്സരം കടന്നപ്പോള്‍ തങ്ങളുടെ കൈയ്യിലായിരുന്നു മത്സരം. പൂരനും റോഷ്ടണ്‍ ചേസും ഒരേ ഓവറില്‍ പുറത്തായതാണ് ടീമിന് തിരിച്ചടിയായതെന്ന് ഹോള്‍ഡര്‍ പറഞ്ഞു.
കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മത്സരം അവസാന ഓവര്‍ വരെ കൊണ്ടെത്തിക്കേണ്ടതില് വിന്‍ഡീസ് ഏറെ മെച്ചപ്പെടാനുണ്ടെന്നും ഹോള്‍ഡര്‍ പറഞ്ഞു.
ബാറ്റിംഗിന് അനുകൂലമായ പിച്ചിലും ബൗളര്‍മാര്‍ മികച്ച് നിന്നപ്പോള്‍ ബാറ്റ്സ്മാന്മാര് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതായുണ്ടെന്നും വിന്‍ഡീസ് നായകന് അഭിപ്രായപ്പെട്ടു.
അടുത്തിടെയായി ബാറ്റിംഗ് വളരെയധികം ടീമിനെ നിരാശപ്പെടുത്തുന്നുണ്ടെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക