കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണം എൽ.ഡി.എഫ് ന് നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് മൂന്നര വർഷം നീണ്ടുനിന്ന ഇടതു ഭരണം അവസാനിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച ഡെപ്യൂട്ടി മേയർ പി.കെ രാകേഷ് കൂറുമാറിയതോടെയാണ് അവിശ്വാസപ്രമേയം പാസ്സായത്.
പി.കെ.രാകേഷിന്റെയുൾപ്പെടെ 28 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന പി.കെ രാകേഷ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പുറത്തു പോകുകയും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കുകയുമായിരുന്നു.
എൽ.ഡി.എഫിനും യു.ഡി.എഫിനും 27 സീറ്റുകൾ വീതം കിട്ടിയതോടെ പി.കെ.രാകേഷ് നിർണ്ണായക ഘടകമായി. പി.കെ. രാകേഷിനെ ഒപ്പം നിർത്താൻ ഇരു മുന്നണികളും ശ്രമിച്ചെങ്കിലും രാകേഷ് എൽ.ഡി.എഫ് ന് പിന്തുണ നൽകുകയായിരുന്നു.
തുടർന്ന് ഇ.പി ലത മേയറായും പി.കെ. രാകേഷ് ഡെപ്യൂട്ടി മേയറായും എൽ.ഡി.എഫ് അധികാരത്തിലെത്തി.ഇപ്പോൾ കെ.സുധാകരനുമായി നടത്തിയ ചർച്ചയുടെ ഭാഗമായിട്ടാണ് പി.കെ രാകേഷ് യു.ഡി.എഫ് പാളയത്തിലേക്ക് തിരിച്ച് പോകുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.കെ രാകേഷ് യു.ഡി.എഫ് ന് പിന്തുണ നൽകിയിരുന്നു. എന്നാൽ കണ്ണൂർ കോർപറേഷനിൽ എൽ.ഡി.എഫിനുള്ള പിന്തുണ തുടരുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.
അടുത്ത മേയറായി കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സുമ ബാലകൃഷ്ണൻ വരുമെന്നാണ് കരുതുന്നത്. ധാർമ്മികതയുണ്ടെങ്കിൽ പി.കെ രാകേഷ് ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെക്കണമെന്ന് മുൻ മേയർ ഇ.പി ലത പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക