തിരുവനന്തപുരം: പ്രളയത്തിൽ നഷ്ട്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾവിതരണം ചെയ്യും. തിങ്കളാഴ്ച്ച മുതൽ വിതരണം ആരംഭിക്കും. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് പുതിയ പുസ്തകങ്ങൾ വിതരണം ചെയ്യുക. ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ തന്നെ പുതിയ പാഠപുസ്തകങ്ങൾ ലഭിമാക്കും.
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിൽ തിരുവനന്തപുരത്തു നിന്ന് 26000 പാഠപുസ്തകങ്ങളും കൊല്ലത്തുനിന്ന് 36000 പാഠപുസ്തകങ്ങളും എത്തിക്കുമെന്ന് ഡിപിഐ ജീവൻ ബാബു അറിയിച്ചു.
ഓരോ ജില്ലയിലും എത്രപുസ്തകങ്ങൾ വേണമെന്ന കണക്ക് ക്ലാസുകൾ പുനരാരംഭിച്ച ശേഷമേ ലഭിക്കൂ. അതനുസരിച്ച് പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
തിരുവനന്തപുരത്തുനിന്ന് പാഠപുസ്തകങ്ങൾക്കൊപ്പം കോട്ടൺഹിൽ സ്കൂളിൽ ശേഖരിച്ചിരിക്കുന്ന പഠനോപകരണങ്ങളും സ്കൂളുകളിലേക്ക് എത്തിക്കും.
വിവിധ സ്കൂളുകളിൽ നിന്നായി ജില്ലാകേന്ദ്രങ്ങളിലും അധിക പാഠപുസ്തകങ്ങൾ ശേഖരിച്ചിട്ടുണ്ട്. കോട്ടയത്ത് ഇതിനകം 8000 പുസ്തകങ്ങൾ ശേഖരിച്ചുകഴിഞ്ഞു ഇത് ആവശ്യാനുസരണം പത്തനംതിട്ടയിലെയും തൊടുപുഴയിലെയും സ്കൂളുകളിൽ എത്തിക്കും.
മലപ്പുറത്ത് 15000 പുസ്തകങ്ങൾ വണ്ടൂർ, പരപ്പനങ്ങാടി പ്രദേശങ്ങളിലെ സ്കൂളുകളിൽ എത്തിച്ചു.
ബാക്കി പുസ്തകങ്ങൾ 19ന് നൽകും. പാലക്കാട് ശേഖരിച്ച 35000 പാഠപുസ്തകങ്ങൾ മണ്ണാർക്കാട്, പട്ടാമ്പി പ്രദേശങ്ങളിലെ സ്കൂളുകളിലും കോഴിക്കോട് 24000 പുസ്കകങ്ങൾ ആവശ്യമനുസരിച്ച് വയനാട്ടിലേക്കും നൽകും.
തൃശൂരിൽ ശേഖരിക്കുന്നവ 20ന് സ്കൂളുകളിൽ എത്തിക്കും. മറ്റു ജില്ലകളിലും സ്കൂളുകളിൽനിന്ന് അധിക പുസ്തകങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തികയാതെ വരുന്ന പാഠപുസ്തകങ്ങൾ കെബിപിസിൽ നിന്നും ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക