മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്.ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷിലൂടെയാണ് വീണ്ടും സഞ്ജയ് ദത്ത് രാഷ്ട്രീയത്തിലേക്കെത്തുന്നത്.
സെപ്റ്റംബര്‍ 25ന് സഞ്ജയ് ദത്ത് ആര്എസ്പിയില് ചേരുമെന്ന് പാര്‍ട്ടി സ്ഥാപകനും കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരോത്പാദന വികസന വകുപ്പ് മന്ത്രിയുമായ മഹാദേവ് ജനക് അറിയിച്ചു.
രാഷ്ട്രീയ സമാജ് പക്ഷിനെ വളര്‍ത്തുന്നതിന്റെ ഭാഗമായാണ് സിനിമ മേഖലയിലെ പ്രമുഖരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതെന്നും എല്ലാ മേഖലകളില്‍ നിന്നുള്ളവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് ആര്എസ്പിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സമാജ് പക്ഷിന് ആശംസകള്‍ നേരുന്ന സഞ്ജയ് ദത്തിന്റെ വിഡിയോയും മന്ത്രി പുറത്തു വിട്ടിട്ടുണ്ട്. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പത്തുവര്‍ഷത്തിന് ശേഷമാണ് സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്.
2009ല്‍ സമാജ്വാദി പാര്‍ട്ടിയുടെ ലഖ്നൗ ലോക്സഭ മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് സഞ്ജയ് ദത്ത് രാഷ്ട്രീയ പ്രവേശനം നടത്തിയത്.
എന്നാല്‍, ആയുധങ്ങള്‍ കൈവശം വെച്ചെന്ന കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കാത്തതിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു. പിന്നീട് എസ്പി ജനറല്‍ സെക്രട്ടറിയായി നിയമിച്ചെങ്കിലും ദത്ത് പദവി രാജിവെച്ച് രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നിൽക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ദന്‍ഗല്‍ (ഇടയ) സമുദായത്തെ പ്രതിനിധീകരിക്കുന്ന ആര്‍എസ്പി 2014 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് എന്‍ഡിഎ സഖ്യകക്ഷിയായത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആര്‍എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു സീറ്റില്‍ സഞ്ജയ് ദത്ത് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്ത് കോണ്‍ഗ്രസ് നേതാവും ഒന്നാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. സിനിമ ലോകത്തെ പ്രഗത്ഭനായ സഞ്ജയ് ദത്തിന്റെ രാഷ്ട്രീയ പ്രവേശം ആരാധകർ എങ്ങനെ കാണുമെന്നാണ് ഇനി അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക