കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും. പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം തൊടുപുഴ മുൻസിഫ് കോടതിയിൽ നിന്നും ഇടുക്കി മുൻസിഫ് കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പട്ട് ജോസ് കെ മാണി എംപി നൽകിയ അപ്പീലിലാണ് കട്ടപ്പന സബ് കോടതി വിധി പറയുക.
കെ എം മാണിയുടെ മരണത്തിനു പിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിനെതിരെ പി ജെ ജോസഫ് വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. പാർട്ടി ചെയർമാനെന്ന നിലയിലുള്ള ജോസ് കെ മാണിയുടെ പ്രവർത്തനം തടഞ്ഞായിരുന്നു ഉത്തരവ്.
പാലാ ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി നിർണയത്തിൽ ജോസഫ്, ജോസ് കെ മാണി തർക്കം നിലനിൽക്കെ കോടതി വിധി ഇരു വിഭാഗത്തിനും പ്രധാനപ്പെട്ടതാണ്.
ഇടതുമുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കേരള കോൺഗ്രസിലെ തർക്കങ്ങൾ എത്രയും പെട്ടന്ന് പരിഹരിച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ യു.ഡി.എഫ് ശ്രമം തുടങ്ങി. ഈ സാഹചര്യത്തിലാണ് ഇന്ന് കോടതി വിധി വരുന്നത്. കോടതിവിധി എന്താകുമെന്ന ആകാംക്ഷയിലാണ് ഇരുവിഭാഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക