ഐഎൻഎക്സ് മീഡിയാ കേസിൽ സി.ബി.ഐ കസ്റ്റഡിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സി.ബി.ഐ കോടതിയാണ് ചിദംബരത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതോടെ അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് കൊണ്ടുപോയി. സെപ്തംബർ 19 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 74 കാരനായ മുന്‍ കേന്ദ്രമന്ത്രിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടരുതെന്ന് കപില്‍ സിബല്‍ വാദിച്ചു.
ചിദംബരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ കീഴടങ്ങാന്‍ സന്നദ്ധനാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനിലയും മുന്‍ ധനമന്ത്രി എന്ന പരിഗണനയും വെച്ച് പ്രത്യേക സുരക്ഷയും, മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്റ്റേണ്‍ ടോയ്ലറ്റും അനുവദിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു.
ചിദംബരത്തെ തിഹാർ ജയിലിൽ അയക്കാതിരിക്കാൻ കോടതി തന്നെ നേരത്തേ ഇളവുകൾ നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ 15 ദിവസമായി സിബിഐ കസ്റ്റഡിയിലായിരുന്നു. അതേസമയം എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരത്തിനും മകന് കാര്‍ത്തി ചിദംബരത്തിനും സി.ബി.ഐ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസന്വേഷണം ഇത്രയും വൈകിയതിന് സി.ബി.ഐയേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും കോടതി വിമര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക