പാലാ: ജോസ് ടോമിന് വേണ്ടി വോട്ടഭ്യർഥിച്ച് പി. ജെ. ജോസഫ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജോസ് ടോമിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നാണ് പി. ജെ. ജോസഫിന്റെ അഭ്യർത്ഥന.
ജോസ് ടോമിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച ജോസഫ്, ഇന്നുമുതല്‍ തിരഞ്ഞെടുപ്പ് വേദിയില്‍ താനുണ്ടാവുമെന്നു വ്യക്തമാക്കുകയും ചെയ്തു. പാലായില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പാര്‍ട്ടിക്കകത്തെ മത്സരത്തില്‍ നമ്മള് സ്വീകരിക്കുന്ന ചില നിലപാടുകളുണ്ട്. അതിന്റെ ഭാഗമായിട്ടുണ്ടായതാണ് ചില പ്രശ്നങ്ങൾ. ജോസ് കെ. മാണിയുമായുള്ള അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കില്‍ നാളെ തീരുമെന്നാണെന്റെ പ്രതീക്ഷ. അഭിപ്രായ വ്യത്യാസങ്ങള്‍ സ്ഥിരമായിട്ടുള്ളതല്ല”, അദ്ദേഹം പറഞ്ഞു.
‘ഈ അവസരത്തില്‍ ഐക്യജനാധിപത്യ മുന്നണിയെടുക്കുന്ന ഏതു തീരുമാനവും ഞാന്‍ അംഗീകരിക്കുമെന്നു പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജോസ് ടോമിനെവമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇന്നുമുതല്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പ് വേദിയിലുണ്ടാവും’, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൂവലും ഗോ ബാക്കും ചീത്തവിളിയുമാണ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പി.ജെ ജോസഫിന് നേരിടേണ്ടി വന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വേദിയിലേക്ക് കടന്നു വന്നപ്പോള്‍ത്തന്നെ ജോസഫിനെതിരെ ഗോ ബാക്ക് വിളികള്‍ ഉയര്‍ന്നിരുന്നു.
പാലാ കുരിശുപള്ളിയുടെ കഥ പറഞ്ഞുതുടങ്ങിയ ജോസഫിനു തുടക്കം മുതല്ക്കു തന്നെ പ്രവര്‍ത്തകരുടെ രോഷത്തിനിരയാകേണ്ടി വന്നു. മാധ്യമപ്രവര്‍ത്തകര്‍ നില്ക്കുന്ന സദസ്സിന്റെ മുന്‍വശത്തേക്കെത്തിയ ചില പ്രവര്‍ത്തകര്‍ മുഷ്ടി ചുരുട്ടി ഗോ ബാക്ക് വിളിച്ചത് ഏറെനേരം ആശങ്ക സൃഷ്ടിച്ചു.
തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനും ജോസ് കെ. മാണിക്കും ജയ് വിളിച്ചാണ് ജോസഫിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഉടന്‍തന്നെ ജോസ് കെ. മാണി ഇടപെട്ട് അവരോട് നിര്‍ത്താനും അവിടെയിരിക്കാനും ആംഗ്യം കാണിച്ചെങ്കിലും വീണ്ടും ഇതു തുടര്‍ന്നു.
ഒടുക്കം, ജോസ് ടോമിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു ജോസഫ് പ്രസംഗം അവസാനിപ്പിച്ചത്. അതിനു മാത്രമാണ് അദ്ദേഹത്തിനു കൈയ്യടി ലഭിച്ചത്.
ഇതോടെ പാലായിലെ കേരളാകോൺഗ്രസ് പ്രവർത്തകർ രണ്ട് ചേരിയിലാണെന്ന് വ്യക്തമാവുകയാണ്. ഇത് തിരഞ്ഞെടുപ്പിലും ബാധിക്കുമോ എന്ന ഭയത്തിലാണ് യു .ഡി.എഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക