പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കാൻ സാധ്യതയെന്ന് വെള്ളാപ്പള്ളി നടേശൻ. പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന സൂചനയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകി.
പാലായിലെ സമുദായ അംഗങ്ങൾക്കിടയിൽ മാണി.സി കാപ്പൻ അനുകൂല തരംഗമുണ്ട്. നിലവിലെ ട്രെൻഡ് ഇടതുപക്ഷത്തിന് അനുകൂലമാണ്. ഇതേ രീതിയിൽ പോയാൽ പാലായിൽ എൽഡിഎഫിന് വിജയിക്കാനാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പാലാക്കാർ രണ്ടില ചുമക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. ജോസ് ടോമിന് ജനകീയ മുഖമില്ല. രണ്ടില ചിഹ്നം പോലും നിലനിർത്താനാകാത്ത പാർട്ടി എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
നവോത്ഥാന സമിതി ഹിന്ദു ഐക്യത്തിന് വേണ്ടിയല്ല. നവോത്ഥാനമുള്ള സമൂഹമാണ് സമിതിയുടെ ലക്ഷ്യം. സി.പി സുഗതൻ കടലാസ് സംഘടനയുടെ പ്രതിനിധിയാണ്.
സുഗതന് പാർലമെന്ററി മോഹം മാത്രമാണെന്നും സമിതി നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നവോത്ഥാന നിലപാടുകളുമായി എസ്എൻഡിപി യോഗം മുന്നോട്ടു തന്നെ പോകും.
നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തുഷാർ വിഷയത്തിൽ ശ്രീധരൻപിള്ള രാഷ്ട്രീയം കണ്ടത് ശരിയായില്ല. തങ്ങളുടെ കുടുംബത്തോട് ഇതു വേണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതോടെ എസ്എൻഡിപി യോഗം ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്ന സൂചനയാണ് കിട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക