ജനങ്ങളുടെ പ്രതിഷേധത്തിന് പാത്രമായ കൊച്ചി മേയർ സൗമിനി ജെയ്നിനെ തൽസ്ഥാനത്ത് നിന്ന് മാറ്റും. ഇക്കാര്യത്തിൽ കോൺഗ്രസിൽ തീരുമാനമായി എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
മുതർന്ന നേതാക്കൾ നാളെ കൊച്ചിയിൽ യോഗം ചേരും. എന്നാൽ സമ്മർദത്തിന് വഴങ്ങി താൻ മേയർ സ്ഥാനം ഒഴിയില്ലെന്ന് സൗമിനി ജെയ്ൻ പറഞ്ഞും.
സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നും തീരുമാനം പാർട്ടിക്ക് വിട്ടിരിക്കുകയാണെന്നും സൗമിനി ജെയ്ൻ പറഞ്ഞു. കാര്യങ്ങൾ പഠിക്കാതെയാണ് പലരും തന്നെ കുറ്റപ്പെടുത്തുന്നതെന്നും സൗമിനി ജെയ്ൻ പറഞ്ഞു.
കൊച്ചിൻ കോർപറേഷന്റെ പ്രവർത്തനത്തിലുള്ള അതൃപ്തിയാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് എൻ വേണുഗോപാൽ പറഞ്ഞു.
കൊച്ചി മേയർക്കെതിരെ നേരത്തെ ഹൈബി ഈഡനും രംഗത്തെത്തിയിരുന്നു. സൗമിനി ജെയ്ൻ പരാജയമാണെന്നും നഗരസഭക്കെതിരായ ജനരോഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് പാർട്ടിക്ക് പാഠമാകണമെന്നും ഹൈബി ഈഡൻ പറഞ്ഞിരുന്നു. നഗരസഭയുടെ വീഴ്ച പാർട്ടിക്ക് തിരിച്ചടിയായി.
വോട്ടുകൾ ചോർന്നു. തിരുത്തൽ നടപടിക്ക് നഗരസഭ തയ്യാറാകണം. ഇല്ലെങ്കിൽ ജനം തിരുത്തിക്കും. ചോദ്യങ്ങൾക്ക് നഗരസഭയ്ക്ക് കൃത്യമായ ഉത്തരമില്ല. വിവാദങ്ങളിൽ കെപിസിസി ഇടപെടണമെന്നും ഹൈബി പറഞ്ഞിരുന്നു.
വോട്ടിംഗ് ദിവസം എറണാകുളത്ത് ഉണ്ടായ കനത്ത വെള്ളക്കെട്ട് നഗരസഭയുടെ വീഴ്ചകൊണ്ടാണെന്ന് വ്യക്തമായിരുന്നു. വെള്ളക്കെട്ട് പ്രശ്നത്തിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനവും നഗരസഭയ്ക്ക് എതിരെ ഉണ്ടായിരുന്നു.
സർക്കാരിന് നഗരസഭ പിരിച്ചുവിട്ടൂടെ എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. മുഖ്യമന്ത്രി ഇടപെട്ടാണ് വെള്ളക്കെട്ടിന് പരിഹാരം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക