പ്രശസ്ത പുലികളി കലാകാരന് ചാത്തുണ്ണി ആശാന് (89) അന്തരിച്ചു. തൃശൂരിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തൃശൂരുകാർക്ക് പുലികളിയെന്ന് പറയുമ്പോൾ ഓർമ്മവരുന്നത് ആശാനെയാണ്. പതിനാറാം വയസ് മുതൽ ചാത്തുണ്ണി പുലിവേഷം കെട്ടിത്തുടങ്ങി. പിന്നീടങ്ങോട്ട് എല്ലാ പുലികളിയിലും ചാത്തുണ്ണി ആശാന് സജീവ സാന്നിധ്യമായി.
കുടവയറുള്ള പുലികൾ ആടിത്തിമിർക്കുന്ന അരങ്ങിൽ കുടവയറില്ലാതെയാണ് ചാത്തുണ്ണി ആശാൻ കാണികളുടെ മനം കവർന്നത്. നിര്‍മാണ തൊഴിലാളിയായിരുന്ന ചാത്തുണ്ണി ആ പണി നിര്‍ത്തിയിട്ടും പുലിക്കളി നിര്‍ത്തിയിരുന്നില്ല.
പല ദേശങ്ങള്‍ക്ക് വേണ്ടി ചാത്തുണ്ണി പുലി വേഷമണിഞ്ഞിട്ടുണ്ട്. 2017ൽ സ്വന്തം ദേശമായ അയ്യന്തോളില്‍ നിന്നും പുലിക്കളി സംഘമുണ്ടാക്കി. ചാത്തുണ്ണി അതിന്റെ ആശാനുമായി. നാലാമോണ നാളില്‍ സ്വരാജ് റൗണ്ടിലേക്ക് പുലികളിറങ്ങുമ്പോള് എല്ലാവരും തിരയുന്നത് ചാത്തുണ്ണിയുടെ ചുവടുകളെയായിരുന്നു.
ഇനി ഒരു ഓണക്കാലത്ത് പുലികളിയുമായെത്താൻ ചാത്തുണ്ണി ആശാൻ ഉണ്ടാകില്ല. ആ ചുവടുകൾ ഇനി ഓർമ്മകളിൽ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക