മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരണത്തിന് ശിവസേനയെ പിന്തുണക്കുന്നത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് എന്‍സിപിയും കോണ്‍ഗ്രസും. ശരദ് പവാര്‍, അഹ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയ ഇരുപാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ മുംബൈയില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചകള്‍ നടത്തുന്നതില്‍ കാലതാമസമുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് ശിവസേന ഞങ്ങളെ സമീപിച്ചിട്ടുള്ളത്. അതിന് മുമ്പ് അവര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പട്ടേല്‍ പറഞ്ഞു. തങ്ങള്‍ക്ക് തിടുക്കമില്ലെന്നും ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ കോണ്‍ഗ്രസുമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷം ഒരു തീരുമാനമെടുക്കുമെന്നും ശരദ് പവാറും അറിയിച്ചു. ‘എന്‍സിപിക്കും കോണ്‍ഗ്രസിനും ഒരു പൊതു പ്രകടന പത്രികയുണ്ട്. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ പ്രശ്നമില്ല. എന്നാല്‍ മൂന്നാമതൊരു കക്ഷിയുമായി സഖ്യത്തിലേര്‍പ്പെടുമ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്’-പവാര്‍ പറഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ ഇരുപാര്‍ട്ടി നേതാക്കളും വിമര്‍ശിച്ചു. ഇത് ജനാധിപത്യത്തേയും ഭരണഘടനയേയും പരിഹസിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
സര്‍ക്കാരില്‍ തുല്യവിഹിതം വേണമെന്ന് എന്‍സിപിയുമായുള്ള യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക