കണ്ണൂർ ജില്ലയിൽ മാത്രം കഴിഞ്ഞ മാസം മാത്രം നടന്ന വിദ്യാർത്ഥി ആത്മഹത്യകൾ മൂന്ന് ആണ്. അൽഫോൻസാ സ്കൂൾ വിദ്യാർത്ഥിയും കണ്ണൂർ വയലപ്രസ്വദേശിയുമായ ആഷ്മി ചന്ദനയാണ് ഇതിൽ അവസാനത്തേത്.
ഇത് അവസാനത്തേത് ആകണമെന്ന് നമ്മൾ ആഗ്രഹിക്കുമ്പോഴും മറ്റൊരു വിദ്യാർത്ഥിയുടെ ആത്മഹത്യ വാർത്ത നമ്മെ തേടിയെത്തുമോ എന്ന ഭയവും നമ്മെ അലട്ടുന്നുണ്ട്. അല്ലെങ്കിൽ അത് നമ്മെ അലട്ടിയെ മതിയാകു.
കാരണം ഒന്നിന് പുറകെ ഒന്നായി ഇത്തരം വാർത്തകൾ നമ്മളെ തേടിയെത്തുണ്ട്. എന്താണ് ഇതിന് കാരണം എന്ന ചിന്ത നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത് കുട്ടികളുടെ മാനസിക പിരിമുറുക്കത്തിലേക്കാണ്. പഠനഭാരം കൊണ്ട് ഒന്ന് കളിക്കാൻ പോലും മറന്നുപോയ കുട്ടികൾ ഒടുവിൽ ജീവിതത്തിനു സ്വയം ഫുൾസ്റ്റോപ് ഇടുന്നു.
പരീക്ഷയുടെ റിസൾട്ട് വന്നു എനിക്ക് മാർക് കുറവാണ്. എനിക്കൊഴികെ ബാക്കി എല്ലാവര്ക്കും നല്ല മാർക്കുണ്ട്. ഇന്നലെ പാരെന്റ്സ് മീറ്റിംഗ് ആയിരുന്നു. എല്ലാവരുടെയും മുന്നിൽ ഒരുപാട് കരഞ്ഞു. ഒരു ഷാളിൻ തുമ്പിൽ സ്വന്തം ജീവിതം അവസാനിക്കും മുൻപ് ആഷ്മി ചന്ദന എഴുതിയ ഡയറിയിലെ കുറിപ്പാണിത്.
10 കഴിഞ്ഞ് +2 വിന് സയൻസ് എടുത്ത് പാരാസൈക്കോളജി പഠിക്കണമെന്നായിരുന്നു ആഷ്മിയുടെ ആഗ്രഹം. എന്നാൽ കണക്ക് പരീക്ഷയിൽ അല്പം മാർക്ക് കുറഞ്ഞതോടെ തന്റെ സ്വപ്നങ്ങളെല്ലാം അവസാനിച്ചെന്നും ഇനി ജീവിതത്തിൽ അർത്ഥമില്ലെന്നും ആ കുട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെ സങ്കടത്തിൽ ആണ്ടുപോയത് ആഷ്മിയുടെ കുടുംബമായിരുന്നു.
എന്താണ് ഇത്തരം ആത്മഹത്യകൾക്ക് കാരണമെന്ന് നാം ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.
കുട്ടികളോടുള്ള നമ്മുടെ സമീപനത്തിൽ സമൂലമായ മാറ്റം കൊണ്ടുവന്നേ പറ്റൂ. പരീക്ഷയിൽ അല്പം മാർക് കുറഞ്ഞയതിന്റെ പേരിൽ മറ്റു കുട്ടികൾക്ക് മുൻപിൽ ഒരു കുട്ടിയെ അപമാനിക്കുകയോ ഒന്നിനും കൊള്ളാത്തതാണെന്ന് വിധിയെഴുതുകയോ ചെയ്യരുത്.
വിദ്യാലയങ്ങളിൽ വിളിച്ച് ചേർക്കുന്ന പാരെന്റ്സ് മീറ്റിംഗ് മറ്റുള്ളവരുടെ മുന്നിൽ വെച്ച് മാർക് കുറഞ്ഞ കുട്ടികളെ അപമാനിക്കാനുള്ള വേദിയല്ലെന്ന് നമ്മുടെ നാട്ടിലെ ചില അധ്യാപകരെങ്കിലും തിരിച്ചറിയണം. അത്തരം അവഹേളനം അവരുടെ കുരുന്ന് മനസ്സിൽ ഏൽപ്പിക്കുന്ന മുറിവുകൾ ചെറുതല്ല.
മറ്റുകുട്ടികളുമായി സ്വന്തം കുട്ടിയെ താരതമ്യം ചെയ്യുന്നതും നമ്മുടെ ചുറ്റുമുള്ള പല വീടുകളിലെയും സ്ഥിരം കാഴ്ചയാണ്. അവന് സാധിക്കുന്നുണ്ടല്ലോ പിന്നെ എന്ത്കൊണ്ട് നിനക്ക് സാധിക്കുന്നില്ല എന്ന ചോദ്യം അവരുടെ മനസ്സിൽ ഉണ്ടാക്കുന്ന അപകർഷതാബോധം ചെറുതല്ല.
ഇത്തരം സംഭവങ്ങൾ നിരന്തരസം നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. ഒരുപക്ഷെ വലിയൊരു ശതമാനം വരെ നമ്മുടെ കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതും ഇതുതന്നെയാണ്.
നല്ല കൗൺസിലിംഗ് ക്ലാസുകൾ നൽകി നമ്മുടെ കുട്ടികളെ മിടുക്കരാക്കി വളർത്തുന്നതിന് പകരം അവരെ മരണത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ഇത്തരം രീതികൾ നമുക്ക് ഒഴിവാക്കാം. നമ്മുടെ കുട്ടികൾ ചിരിച്ച്, ഉല്ലസിച്ച്, പഠിച്ച് മിടുക്കരായി വളരാനുള്ള സാഹചര്യം നമുക്ക് ഒരുക്കികൊടുക്കാം. ഇനി ഒരു ആഷ്മി ചന്ദന ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കാം.
പരീക്ഷകളിൽ അൽപ്പം മാർക് കുറഞ്ഞുപോകുന്ന കുട്ടികളോട് പറയാനുള്ളത് ഒന്നുമാത്രമാണ്. പരീക്ഷ നിങ്ങളുടെ ഭാവിയുടെ അവസാന തീരുമാനമല്ല. അതൊരു ചെറിയ കടമ്പ മാത്രമാണ്. ഒരിക്കൽ അവിടെ വീണുപോയാൽ കൂടുതൽ കരുത്തോടെ മറികടക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് അതിനു സാധിക്കുകതന്നെചെയ്യും..
പൗലോ കൊയ്ലോയുടെ വാക്കുകൾ കടമെടുത്താൽ നിങ്ങൾ ഒരു കാര്യം നേടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം തന്നെ നിങ്ങൾക്കൊപ്പം നിൽക്കും. അതുകൊണ്ട് ഒരു പരാജയത്തിൽ അവസാനിപ്പിക്കാനുള്ളതല്ല നിങ്ങളുടെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക