മുസ്ലിം അധ്യാപകൻ ഞങ്ങളെ പഠിപ്പിക്കേണ്ട എന്ന ആവശ്യം ഉന്നയിച്ച് ബനാറസ് ഹിന്ദു സർവകലാശാലയിലെ സംസ്കൃതം വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിം പ്രൊഫസർ ഫിറോസ് ഖാൻ വാരാണസി വിട്ട് സ്വന്തം നാട്ടിലേക്ക് പോയി. വാരാണസി വിട്ട് തന്റെ സ്വന്തം നാടായ ജയ്പൂരിലേക്കാണ് അദ്ദേഹം പോയത്. സമരം ശക്തമായതിനെത്തുടർന്ന് അദ്ദേഹം ക്യാമ്പസിനകത്ത് പ്രവേശിക്കാറില്ലായിരുന്നു.
സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ രാകേഷ് ഭട്നഗറിന്റെ കാറിനു നേരെ വിദ്യാർത്ഥികൾ കല്ലെറിയാൻ ശ്രമിച്ചതാണ് അധ്യാപകനെ വാരാണസി വിറ്റാൻ പ്രേരിപ്പിച്ച്. തനിക്ക് നേരെയും ആക്രമണമുണ്ടാവാം എന്ന് ഭയന്നാണ് അദ്ദേഹം സ്വന്തം നാട്ടിലേക്ക് പോയത്. അതേ സമയം, അധ്യാപകനെ മാറ്റുന്നതു വരെ സമരം തുടരാൻ തന്നെയാണ് വിദ്യാർത്ഥികൾ തീരുമാനിച്ചിരിക്കുന്നത്.
അധ്യാപകൻ ഉടൻ തന്നെ തിരിച്ചെത്തുമെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്. വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കുമ്പോൾ അദ്ദേഹം തിരികെ വരുമെന്ന് അധികൃതർ അറിയിച്ചു.
നവംബർ ആറിനാണ് ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. സംസ്കൃത വിഭാഗത്തിലേക്ക് മുസ്ലിങ്ങൾ പ്രവേശിക്കരുതെന്നാവശ്യപ്പെട്ടാണ് സർവകലാശാലയിലെ പുതിയ അസിസ്റ്റൻ്റ് പ്രൊഫസർ ഡോക്ടർ ഫിറോസ് ഖാനെതിരെ വിദ്യാർത്ഥികൾ സമരം നടത്തുന്നത്. നവംബർ ആറിന് ഫിറോസ് ഖാനെ നിയമിച്ചതിനു ശേഷം ക്ലാസുകളൊന്നും നടന്നിട്ടില്ല. അന്നു മുതൽ അധ്യാപകനെ നീക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തുകയാണ്.
“സംസ്കൃത വിഭാഗത്തിലേക്ക് ആര്യന്മാർ അല്ലാത്തവർ പ്രവേശിക്കരുതെന്ന് ഫലകത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. 1916ൽ സർവകലാശാല സ്ഥാപകൻ മദൻ മോഹൻ മാളവ്യയാണ് ഈ ഫലകം സ്ഥാപിച്ചത്. സിഖ്, ജെയ്ന, ബുദ്ധ മതാനുയായികൾക്ക് ഇവിടെ പ്രവേശിക്കാം. ഇവർ ഒഴികെയുള്ള അഹിന്ദുക്കൾക്ക് ഇവിടെ പ്രവേശിക്കാൻ അനുവാദമില്ല”- പിഎച്ച്ഡി വിദ്യാർത്ഥിയായ ശുഭം കുമാർ തിവാരി പറയുന്നു.
അധ്യാപകനെ നീക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല വിസി രാകേഷ് ഭട്നാഗറുമായും സംസ്കൃത വിഭാഗം തലവൻ ഉമാകാന്ത് ചതുർവേദിയുമായും വ്യാഴാഴ്ച വിദ്യാർത്ഥികൾ ചർച്ച നടത്തിയിരുന്നു. എന്നാൽ മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ വിദ്യാർത്ഥികളുടെ ആവശ്യം ഇവർ നിരസിച്ചിരുന്നു.
“ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പിന്തുടരാനാവില്ല. കാരണം സർവകലാശാല യുജിസിയുടെ കീഴിൽ വരുന്നതാണ്. അതുകൊണ്ട് തന്നെ യുജിസി നിയമങ്ങൾ ഞങ്ങൾക്ക് പിന്തുടരേണ്ടതുണ്ട്.”- ഉമാകാന്ത് ചതുർവേദി പറഞ്ഞു.
രാജസ്ഥാൻ സർക്കാരിന്റെ സംസ്കൃത യുവ പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുള്ളയാളാണ് ഫിറോസ് ഖാൻ. ജയ്പൂരിൽ നിന്ന് ബിഎ, ബിഎഡ്, എംഎ, പിഎച്ച്ഡി എന്നീ കോഴ്സുകൾ ചെയ്ത അദ്ദേഹം സംസ്കൃത സാഹിത്യത്തിലും പിഎച്ച്ഡി എടുത്തിട്ടുണ്ട്. ഒൻപത് പേരെ അഭിമുഖം നടത്തിയാണ് അദ്ദേഹത്തെ ജോലിക്കായി തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക