ഗർഭധാരണത്തിന് വാടക ഗർഭപാത്രങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ ഇന്ന് രാജ്യസഭ പാസാക്കും. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് അനാരോഗ്യകരമായ പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പുതിയ ബില്ല് കൊണ്ടുവരുന്നത്.
ഇത്തരം മോശപ്പെട്ട പ്രവണതകൾ തടയുന്നതിന് ലക്ഷ്യമിടുന്ന ബില്ലിൽ കർശന വ്യവസ്ഥകൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സ്വവർഗാനുരാഗികൾ, വിവാഹ ബന്ധം ഉപേക്ഷിച്ചവർ, പങ്കാളി ഇല്ലാത്ത രക്ഷിതാവ്, വിധവകൾ, ലിവ് ഇൻ കപ്പിൾസ്, വിദേശ പൗരന്മാർ എന്നിവർക്ക് വാടക ഗർഭം ഉപയോഗിക്കാൻ വിലക്ക് എർപ്പെടുത്തുകയാണ് സരോഗസി റെഗുലേഷൻ ബില്ലിന്റെ ലക്ഷ്യം.
വാണിജ്യപരമായ വാടക ഗർഭധാരണം പൂർണ്ണമായും നിരോധിക്കുകയും പരോപകാരപരമായ വാടക ഗർഭധാരണം മാത്രം അനുവദിക്കുകയും ചെയ്യുന്നതാണ് ബിൽ. അവിവാഹിതരായ മാതാപിതാക്കൾക്കും വിദേശ പൗരന്മാർക്കും കുട്ടിയെ ദത്തെടുക്കാനുള്ള അവകാശം ബിൽ അംഗീകരിക്കുന്നുണ്ട്.
എന്നാൽ ബില്ലിലെ നിർദേശം അനുസരിച്ച് 25 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള വിവാഹിതയും ഒരു കുട്ടിയുടെയെങ്കിലും അമ്മയുമായ ഒരു യുവതിക്ക് മാത്രമേ ഗർഭപാത്രം നൽകാനാകു.
ദമ്പതികളുമായി ജനിതകപരമായി ബന്ധം ഗർഭധാരണം നടത്തുന്ന യുവതിക്ക് വേണം. ജീവിതത്തിലൊരിക്കൽ മാത്രമേ ഒരു യുവതിക്ക് വാടക ഗർഭധാരണത്തിന് അനുവാദമുള്ളൂ എന്നും ബില്ലിലെ വ്യവസ്ഥയാണ്. രാജ്യസഭയിൽ ചർച്ച പൂർത്തിയായ ബില്ലിനോട് ഇന്നലെ സമ്മിശ്ര നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഹർഷവർധനന്റെ മറുപടിക്ക് ശേഷമാകും ബിൽ ഇന്ന് പാസാക്കുക. സരോഗസി റെഗുലേഷൻ നേരത്തെ ലോകസഭ പാസാക്കിയിരുന്നു.
അതേസമയം ഇരു സഭകളിലും വിവിധ വിഷയങ്ങളിൽ ഇന്നും പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെ ഇടത് പാർട്ടികൾ നൽകിയ അടിയന്തിര പ്രമേയ നോട്ടിസും ഇന്ന് ഇരു സഭകളും പരിഗണിക്കും.
കഴിഞ്ഞ ദിവസത്തേത്തതിന് തുടർച്ചയായി കശ്മീർ പൗരത്വ ഭേഭഗതി വിഷയങ്ങളിൽ ഇരു സഭകളിലും പ്രതിഷേധം തുടരാനും പ്രതിപക്ഷ പാർട്ടികൾ തിരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക