സുപ്രീംകോടതിക്കെതിരെയുള്ള രൂക്ഷവിമര്‍ശനം സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ ലേഖന രൂപത്തിൽ രേഖപ്പെടുത്തി.
അയോധ്യ, ശബരിമല വിധികള്‍ പരാമര്‍ശിച്ചാണ് കാരാട്ടിന്റെ വിമര്‍ശനം. കശ്മീരില്‍ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതിൽ കോടതി പരാജയപ്പെട്ടുവെന്നും കാരാട്ട് നിരീക്ഷിക്കുന്നു.
കോടതി എക്സിക്യൂട്ടീവിന് വഴങ്ങിക്കൊടുക്കുകയാണെന്നും ഭൂരിപക്ഷവാദത്തോട് സന്ധി ചെയ്തുവെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
കശ്മീരില്‍ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതിൽ കോടതി പരാജയപ്പെട്ടുവെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങൾക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്.
ചാഞ്ചാട്ടം ശബരിമല വിധിയിലുള്ള പുനപ്പരിശോധനാ ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കൈാര്യംചെയ്ത രീതിയിലും കാണാവുന്നതാണെന്ന് കാരാട്ട് വിമര്‍ശിക്കുന്നു.
കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണ്.
രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനുള്ള ഉചിതമായ അവസരമാണ് ഇതെന്ന് കാരാട്ട് ലേഖനത്തില്‍ പറയുന്നു.
സുപ്രീംകോടതിയുടെ ഈ വീഴ്ചയ്ക്കു കാരണം ഒരു ചീഫ് ജസ്റ്റിസിന്റെയോ ഏതാനും ജഡ്ജിമാരുടെയോ വ്യതിചലനം മാത്രമല്ല, ഗവൺമെന്റിന്റെ ബോധപൂർവമായ ശ്രമത്തിന്റെ ഉൽപ്പന്നമാണിത്.
കഴിഞ്ഞ ആറു വർഷത്തിനിടയ്ക്ക് മോഡി സർക്കാർ ജഡ്ജിമാരുടെ നിയമനക്കാര്യത്തിലും വിവിധ ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസായി പ്രൊമോഷൻ നൽകുന്ന കാര്യത്തിലും ഇടപെട്ടുവരികയാണ്.
ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അഖിൽ ഖുറേഷിയുടേത്. മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നതിൽനിന്നും തടയപ്പെട്ട ഖുറേഷിയെ ത്രിപുര ഹൈക്കോടതിയിലേക്ക് അയച്ചിരിക്കുകയാണ്.
രാഷ്ട്രത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഹിന്ദുത്വ പ്രത്യയശാസ്ത്രം നുഴഞ്ഞുകയറ്റം നടത്തുകയാണ്. ദുഃഖകരമെന്ന് പറയട്ടെ സുപ്രീംകോടതിയും ഇതിൽനിന്നും അന്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക