ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് അംഗങ്ങളും തിരിച്ചുപോകും. രാത്രി 12.30 ഓടെ ഇവര്‍ തിരിച്ചുപോകുമെന്നാണ് വിവരങ്ങള്‍.
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം ഒരുക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്തി. പമ്പ വഴി ശബരിമലയിലേക്ക് പോകാനാണ് തൃപ്തി ദേശായി സംരക്ഷണം ആവശ്യപ്പെട്ടത്.
ഇന്ന് രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്കിയാല് മടങ്ങാമെന്നുമായിരുന്നു തൃപ്തി ദേശായിയുടെ നിലപാട്.
അതേസമയം സര്‍ക്കാരിന്റെ സഹായത്തോടെ ഒരു യുവതിക്കും ശബരിമലയില്‍ പ്രവേശിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലന് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.
സുപ്രിംകോടതി വിധിയിലെ അവ്യക്തത പരിഹരിച്ചാലെ സര്‍ക്കാരിന് ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കൂ. തൃപ്തി ദേശായിയുടെ സന്ദര്‍ശനം ശബരിമലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക