തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് പുറപ്പെട്ടതും പിന്നാലെ ബിന്ദു അമ്മിണിക്ക് നേരെയുള്ള കയ്യേറ്റവും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ശബരിമല തീര്‍ത്ഥാടന കാലത്ത് സംസ്ഥാനത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനും തീര്‍ത്ഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ് നടത്തുന്നതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്, എന്നാല്‍ 2019ലെ വിധിയില്‍ അവ്യക്തതയുണ്ടെന്നും അത് മാറേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിലേത് ക്രമസമാധാന പ്രശ്നമാക്കി വളര്‍ത്താനുള്ള ശ്രമങ്ങളുണ്ടെന്ന് ഇന്ന് രാവിലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെയാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ചാണ് ബിന്ദു അമ്മിണിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.
ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു, ഇപ്പോഴുള്ളത് എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെന്നും തൃപ്തി പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു.
അതേസമയം, ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദു അമ്മിണിക്കുനേരെ കൊച്ചിയില്‍ ഉണ്ടായ മുളകുപൊടി ആക്രമണം സ്വാഭാവിക പ്രതികരണം മാത്രമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്.
ശബരിമല തീര്‍ത്ഥാടനം സുഗമമായി നടക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും അവരാണ് തൃപ്തി ദേശായിയെ അടക്കം എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത് പാലിക്കണം. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് തൃപ്തി ദേശായിയും സംഘവും. തൃപ്തി ദേശായിയുടെ വരവിനു പിന്നിലെ ഉദ്ദേശം എന്താണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ അവരെ തിരിച്ചയക്കണം.3
ശബരിമലയെ സംഘര്‍ഷഭരിതമാക്കി മുതലെടുപ്പ് നടത്തുകയാണ് തൃപ്തിയുടെ ലക്ഷ്യം. ശബരിമലയില്‍ സുപ്രിംകോടതിയുടെ അന്തിമവിധി ഉണ്ടാകുന്നതുവരെ കാത്തിരിക്കുവാന് എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശബരിമലയിലേക്ക് പോകുന്നതിനു മുന്നോടിയായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയിട്ടുണ്ട്.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്കിയാല് മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. അതേസമയം യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക