മലയിന്‍കീഴ്: സുഹൃത്തിന്റെ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് ബസിനടിയില്‍പ്പെട്ട് ദാരുണാന്ത്യം.
ഊരൂട്ടമ്പലം കിടങ്ങപ്പള്ളിക്കോണം ഷൈന്‍ നിവാസില്‍ ജയകുമാര്‍ – ഷൈമ ദമ്പതികളുടെ മകന് ജെ.എസ്. ഷൈന്‍ (19) ആണ് മരിച്ചത്. മാറനല്ലൂര്‍ കോട്ടമുകള്‍ പെട്രോള്‍ പമ്പിന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.
നെയ്യാറ്റിന്‍കര ഭാഗത്തു നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകവേ എതിര് ദിശയില്‍ നിന്നു വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിറകിലിരുന്ന ഷൈന്‍ തെറിച്ച് തൊട്ടുപിന്നാലെ വന്ന കെ.എസ്.ആര്.ടി.സി ബസിന്റെ പിന്‍ടയറില്‍ നെഞ്ചിടിച്ച് വീഴുകയായിരുന്നു. ഉടനേ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ധനുവച്ചപുരം ഗവ. ഐ.ടി.ഐയിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ഷൈന്‍. ബൈക്ക് ഓടിച്ചിരുന്ന മാറനല്ലൂര്‍ പോങ്ങുംമൂട് സ്വദേശി പത്മകുമാറിന്റെ മകന് സോനു കൃഷ്ണപ്രസാദ് (19) പരിക്കുകളോടെ രക്ഷപ്പെട്ടു.
സോനു അടുത്തിടെ വാങ്ങിയ പുത്തന്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. നിസാര പരിക്കേറ്റ സോനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഷൈനിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരന്: ഷിനു. സംസ്കാരം: പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക