തിരുവനന്തപുരം: മേനംകുളം ഡിപ്പോയിലെ വാതില്‍പ്പടി കരാറുകാരനെ റേഷനരി കരിഞ്ചന്തയില്‍ കടത്തിയതിന് സപ്ലൈകോ പുറത്താക്കി. സെക്യൂരിറ്റി തുകയായ അഞ്ചുലക്ഷം രൂപ കണ്ടുകെട്ടാനും ഉത്തരവായി. ഡിപ്പോയില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
ബിനാമി പേരിലായിരുന്നു മേനംകുളത്തെ വാതില്‍പ്പടി കരാര്‍. സപ്ലൈകോ ഗോഡൗണില്‍ നിന്ന് റേഷന്‍കടകളിലേക്ക് സാധനങ്ങള്‍ എത്തിച്ച് നല്കുന്ന കരാര്‍ ചന്ദ്രസേനന് എന്നയാളിന്റ പേരിലായിരുന്നെങ്കിലും ഇടപാടുകള്‍ നടത്തിയിരുന്നത് കഴക്കൂട്ടം സ്വദേശി സതീശനായിരുന്നു. കഴിഞ്ഞ എപ്രിലില്‍ മൂന്നുതവണയാണ് മേനംകുളം ഡിപ്പോയില്‍ നിന്ന് അരി കരിഞ്ചന്തയിലേക്ക് കടത്തിയത്. ജില്ലാ സപ്ലൈ ഒാഫീസര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇതിനിടെ ഈ കരാറുകാരന്റ ലോറി കരിഞ്ചന്തയിലേക്ക് കടത്തിയ അരിയുമായി കൊല്ലത്ത് പിടിയിലായി. ക്രമക്കേടില്‍ ഗോഡൗണ്‍ ചുമതലക്കാരനെ സസ്പെന്‍ഡ് ചെയ്തെങ്കിലും കരാറുകാരനെതിരെ നടപടിയെടുക്കാന്‍ സപ്ലൈകോ തയാറായില്ല. ചന്ദ്രസേനന്റ കരാര്‍ റദ്ദാക്കിയതിന് പകരം മറ്റൊരാള്‍ക്ക് താല്‍ക്കാലിക കരാര്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക