ആരാധകരും സിനിമാപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കം ലോകവ്യാപകമായി ഇന്ന് രണ്ടായിരത്തില്‍ പരം സ്ക്രീനുകളില്‍ റിലീസ് ചെയ്യും.
അമ്പതോളം രാജ്യങ്ങളിലാണ് മാമാങ്കം ഒരേ സമയം റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ സര്‍വകാല റെക്കാഡ് റിലീസാണിത്. നാല്പത്തിയൊന്ന് രാജ്യങ്ങളില്‍ ഒരേ ദിവസം പ്രദര്‍ശനത്തിനെത്തിയ ലൂസിഫറിന്റെ റെക്കാഡാണ് മാമാങ്കം മറികടക്കുന്നത്.
സൗദി അറേബ്യയും ഉക്രെയ്നും അങ്കോളയും ഉള്‍പ്പെടെ എട്ടോളം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും മാമാങ്കം സ്വന്തമാക്കുകയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും നൂറ്റിഅമ്പത് സ്റ്റേഷനുകളിലും കര്‍ണാടകയില്‍ എഴുപത്തിയഞ്ച് സ്റ്റേഷനുകളിലും ഉത്തരേന്ത്യയില്‍ ഇരുന്നൂറ് സ്റ്റേഷനുകളിലുമാണ് മാമാങ്കം റിലീസ് ചെയ്യുന്നത്.
ഗള്‍ഫ് നാടുകളിലും ഏറ്റവുമധികം സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന ഖ്യാതി ഇനിമുതല്‍ മാമാങ്കത്തിന് സ്വന്തം.
കേരളത്തില്‍ മാത്രം നാനൂറോളം സ്ക്രീനുകളിലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. ആദ്യ ദിവസം തിരുവനന്തപുരത്ത് മാത്രം അറുപതോളം പ്രദര്‍ശനങ്ങളുണ്ടായിരിക്കും. രാവിലെ പത്തിനാണ് ആദ്യ പ്രദര്‍ശനം.
പ്രിയ താരത്തിന്റെ ഏറ്റവും വലിയ ചിത്രത്തെ വരവേല്‍ക്കാന്‍ എല്ലാ റിലീസ് സെന്ററുകളിലും മമ്മൂട്ടിയുടെ ആരാധകര്‍ ഫ്ളാഷ് മോബും ഡി.ജെ.യും ബൈക്ക് റാലിയുമുള്പ്പെടെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിച്ച് എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ബഡ്ജറ്റ് 50 കോടി രൂപയാണ്.
https://www.facebook.com/MamangamOfficial/photos/a.978416949002339/1422886434555386/?type=3&theater
തിരുനാവായ മണപ്പുറത്തെ നിലപാട് തറയില്‍ പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ അരങ്ങേറിയിരുന്ന മാമാങ്കം ഒരു മഹോത്സവം മാത്രമായിരുന്നില്ല. മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഒരു മഹാ പോരാട്ടം കൂടിയായിരുന്നു. ”പ്രേക്ഷകരുടെ അമിത പ്രതീക്ഷ ഞങ്ങള്‍ക്ക് ബാദ്ധ്യതയല്ല. മാമാങ്കത്തിന്റെ റിസള്‍ട്ടിനെക്കുറിച്ച് ഞങ്ങള്‍ക്കെല്ലാം നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്.”” എം. പത്മകുമാര്‍ പറയുന്നു. ആക്ഷനും പാട്ടുകളുമെല്ലാമുണ്ടെങ്കിലും മാമാങ്കം ഒരു ഇമോഷണല്‍ ഡ്രാമയാണ്.’’തിരിച്ച് വരില്ലെന്നറിഞ്ഞിട്ടും നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ആണുങ്ങളുടെയും അവരെ കാത്തിരിക്കുന്ന പെണ്ണുങ്ങളുടെയും കഥ പറയുമ്പോള്‍ ഇമോഷന് തന്നെയല്ലേ പ്രാധാന്യം നല്‍കേണ്ടത്?”” എം. പത്മകുമാര്‍ ചോദിക്കുന്നു.
ഒരു വടക്കന്‍ വീരഗാഥയില്‍ ഹരിഹരന്റെ സംവിധാന സഹായിയായിരുന്ന എം. പത്മകുമാര്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം അതേ സിനിമയിലെ നായകനെ നായകനാക്കി ഒരുക്കുന്ന സിനിമ. പഴശ്ശിരാജയ്ക്ക് ശേഷം പത്തുവര്‍ഷം കഴിഞ്ഞ് മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയാണിത്.
മമ്മൂട്ടി മൂന്ന് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന മാമാങ്കത്തില്‍ പ്രാചി ടെഹ്ലാന്, കനിഹ, അനുസിതാര, ഇനിയ എന്നിവരാണ് നായികമാര്‍. ഉണ്ണിമുകുന്ദന്, സിദ്ദിഖ്, തരുണ്‍ വോറ, സുദീപ് നായര്‍, മാസ്റ്റര്‍ അച്യുതന്, മണിക്കുട്ടന്, സുരേഷ് കൃഷ്ണ, മണികണ്ഠന് ആചാരി, കവിയൂര്‍ പൊന്നമ്മ, വത്സലാ മേനോന് തുടങ്ങിയവരും വേഷമിടുന്നുണ്ട്.
മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: എം. ജയചന്ദ്രന്. സംഘട്ടനം : ശ്യാം കൗശല്‍, ത്യാഗരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക