നവി മുംബൈ: “ഡാമ ഡീമ ഡക്കണക്കണ ഡീ മ ഡാമ ഡക്കണക്കണ ഡക്കണക്കണ കോക്കണക്കണതാലോലക്കണ ഡേ ഡേ” എന്ന പാട്ട് പാടി കളിച്ച് തിമിർത്ത് സീവുഡ്സ് മലയാളി സമാജം തട്ടകമെന്ന പേരിൽ ചിൽഡ്രൻസ് ക്യാമ്പ് സംഘടിപ്പിച്ചു.
കേരളത്തിലെ നാടക രംഗത്ത് തിളങ്ങി നിൽക്കുന്ന രവി എഴോം, ആദിത്യൻ സി എന്നിവർ ചേർന്നാണ് എസ് എസ് ഹൈസ്ക്കൂളിൽ വാർഷിക ചിൽഡ്രൻസ് ക്യാമ്പ് സംഘടിപ്പിച്ചത്.
മുംബൈയിൽ വളർന്ന കുട്ടികളെ മനസ്സിൽ കണ്ട് ക്യാമ്പ് കൺവീനർ യു കെ പദ്മജൻ വിഭാവനം ചെയ്ത തട്ടകം നാടൻ പാട്ടുകളും കവിതകളും കളികളും നിധിവേട്ടയും നൃത്തവും വ്യായാമങ്ങളുമായി നാടകത്തിലെത്തുകയായിരുന്നു.
ഉപ്പുസത്യാഗ്രഹവും സ്വാതന്ത്രസമരങ്ങളും സമരിയക്കാരന്റെ മാറ്റങ്ങളും പൂരത്തിന്റെ മായക്കാഴ്ച്ചകളും കുട്ടികൾ തന്മയത്വത്തോടെ നാടകാനുഭവങ്ങളാക്കി മാറ്റി. വിവിധതരം നാടൻ കളികളും വായ്ത്താരികളും കോർത്തിണക്കിയാണ് രവി എഴോം തട്ടകമൊരുക്കിയത്.
അറുപതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
സമാജം പ്രസിഡണ്ട് എ വി അജയ് കുമാർ, ഗോപിനാഥൻ നമ്പ്യാർ എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ കൈമാറി.
സമാജത്തിന്റെ ഭാരവാഹികളും അംഗങ്ങളും മഹിളാ വിഭാഗവും ഒരോ ചുമതലകളറ്റെടുത്ത് തട്ടകം അനുഭവവേദ്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക