നമ്മുടെ നാട്ടിൽ കാർബണേറ്റഡ് ഡ്രിങ്ക്സ് അതായത് സോഫ്റ്റ് ഡ്രിങ്ക്സിൻറെ ഉപയോഗം കൂടി വരുകയാണ് . യാത്രയിൽ ഒരു കുപ്പി വെള്ളം കൂടെക്കരുതാൻ മടിക്കുന്ന നമുക്ക് സോഫ്റ്റ്ഡ്രിങ്ക്സ് ആണു കൂടുതലിഷ്ടം. എന്നാൽ ഇതു സേഫ് ആണോ ?
അമ്പത് കടന്ന സ്ത്രീകള്‍ ദിവസത്തില്‍ രണ്ട് തവണയിലധികം ശീതളപാനീയങ്ങള്‍ കഴിച്ചാല്‍ അവര്‍ക്ക് ഹൃദയാഘാതമോ, പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ സോഫ്റ്റ് ഡ്രിങ്കുകൾ നമ്മുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു? സോഫ്റ്റ് ഡ്രിങ്ക്സിനെ കുറിച്ച് ഇന്ന് വിശദീകരിക്കാം.
സോഫ്റ്റ് ഡ്രിങ്ക്സ് (soft drinks) എങ്ങനെ തയാറാക്കുന്നു?
സോഫ്റ്റ് ഡ്രിങ്കുകൾ ഉത്പാദിപ്പിക്കുന്നതു കാർബൺ ഡൈ ഓക്സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് + കൃത്രിമനിറങ്ങളും പ്രിസർവേറ്റീവുകളും (ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നവ) + സുക്രോസ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഷുഗർ തുടങ്ങിയവ കൂട്ടിക്കലർത്തിയാണ്.
സോഫ്റ്റ് ഡ്രിങ്ക്സിൽ എത്ര മധുരമുണ്ട് (പഞ്ചസാരയുണ്ട്)?
സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഷുഗറി ഡ്രിങ്ക് എന്നും ഇതറിയപ്പെടുന്നു. 100 മിലീ ഡ്രിങ്ക്സിൽ 2 മുതൽ 14 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട് . കുടിക്കുമ്പോൾ 500 ml എങ്കിലും ഓരോരുത്തരും കുടിക്കുന്നുണ്ടെന്നു ഓർക്കണം. പഞ്ചസാര വിവിധ തരത്തിലുണ്ട്. ചില ഡ്രിങ്ക്സിൽ പഞ്ചസാര ചേർക്കുന്നു. എന്നാൽ ഡയറ്റ് സോഡാ, സിറോ കാലറി ഡ്രിങ്ക്സ് തുടങ്ങിയവയിൽ കൃത്രിമ മധുരങ്ങൾ അഥവാ ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ് ആണു ചേർക്കുന്നത്.ഇതും അപകടകാരിയാണ്.
ഷുഗർ എത്രയുണ്ടെന്ന് അറിയാൻ കഴിയുമോ ?
ആർക്കും അറിയാത്ത ഒരു കാര്യമാണിത്. ട്രാഫിക് ലൈറ്റ് ലേബലിങ്ങ്സ് 2014-ൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് കളർകോഡ്സ് അഥവാ ട്രാഫിക് ലൈറ്റ് ലേബലിങ്ങ്സ, എന്ന സംവിധാനം എത്തി. അതോടെ അമിതമധുരം ചേർത്ത പാനീയങ്ങളെ റെഡ്, ആംബർ, ഗ്രീൻ എന്നിങ്ങനെ തരംതിരിക്കാനായി. 100 മിലീ ഡ്രിങ്ക്സിൽ 11.2 ഗ്രാമിൽ കൂടുതൽ പഞ്ചസാര അടങ്ങിയാൽ അത് റെഡ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നു.
11.2 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയാൽ ആംബർ ഗ്രൂപ്പിലും ഉൾപ്പെടുത്തുന്നു. 100 മിലീയിൽ 2.2 ഗ്രാമും അതിനുതാഴെയും ആണു പഞ്ചസാരയുടെ അളവെങ്കിൽ അതിനെ ഗ്രീൻവിഭാഗത്തിലുൾപ്പെടുത്തുന്നു. ഈ കളർ കോഡുകൾ കുപ്പികളിൽ രേഖപ്പെടുത്തുന്നുണ്ട്. നാം വാങ്ങുന്ന കുപ്പികളിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതു നമ്മുടെ കടമയാണ്.
ഫ്രക്ടോസ് കോൺസിറപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
മധുരങ്ങളിലെ പ്രധാന വില്ലൻ പല സോഫ്റ്റ് ഡ്രിങ്ക്സിലും ചേർക്കുന്ന ഫ്രക്ടോസ് കോൺസിറപ്പാണ്. സാധാരണ പഞ്ചസാരയെക്കാൾ പലമടങ്ങ് മധുരവും താരതമ്യേന വിലക്കുറവും കാരണം ഇതു കോളകളിലെല്ലാം ചേർക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. ഇതു വിവിധതരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മറ്റു മധുരങ്ങൾ വേഗം ആഗിരണം ചെയ്യുകയും രക്തത്തിലെ ട്രൈഗ്ലിസറൈഡ് (ചീത്ത കൊഴുപ്പുകളുടെ) ഉത്പാദനം എന്നിവ കൂട്ടുകയും ചെയ്യുന്നു. സ്ഥിരമായ ഉപയോഗം നോൺ ആൽക്കഹോളിക് ലിവർ ഡിസീസിന് കാരണമാകുന്നു. ഈ മധുരം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു വർധിപ്പിച്ച് ഗൗട്ട് പോലുള്ള രോഗങ്ങളിലേക്കും വഴിതെളിക്കുന്നു.
മറ്റ് പ്രശ്നങ്ങൾ എന്തൊക്കെ ?
1.സോഫ്റ്റ് ഡ്രിങ്ക്സിലൂടെ എത്തുന്ന മധുരം കുട്ടികളിലും കൗമാരക്കാർക്കിടയിലും അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നു. ഇവയുടെ ഉപയോഗം വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ (വിസറൽ ഫാറ്റ്) അളവു കൂട്ടുകയും ഇതു പ്രമേഹത്തിനു കാരണമാകുകയും ചെയ്യുന്നു.ഇത്രയധികം പ്രമേഹ രോഗികൾ ഇവിടേ ഉള്ളതിന്റെ ഒരു പ്രധാന കാരണം സോഫ്റ്റ് ഡ്രിങ്ക്സിന്റെ അമിതോപയോഗം ആണെന്ന് മനസിലായല്ലോ!!
2.നിറം നൽകാൻ ചേർക്കുന്ന പദാർഥങ്ങളും ചീത്തയാകാതിരിക്കാൻ ചേർക്കുന്ന സോഡിയം ബെൻസോയേറ്റും പേശികളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും കുട്ടികളിൽ ശ്രദ്ധക്കുറവിനും പിരുപിരിപ്പിനും കാരണമാകുകയും ചെയ്യുന്നു.
3.കഫീൻ അടങ്ങിയ പാനീയങ്ങൾ മൂത്രത്തിലൂടെ കാത്സ്യത്തെ പുറംതള്ളി ബോൺ ഡെൻസിറ്റി കുറച്ച് ഓസ്റ്റിയോപൊറോസിസിനു (osteoporosis) കാരണമാകുന്നു. ഈ പാനീയങ്ങളുടെ സ്ഥിരം ഉപയോഗം ഉറക്കക്കുറവിനും കാരണമാകുന്നുണ്ട്. Caffeine അഡിക്ഷൻ ഉണ്ടാക്കും. സോഫ്റ്റ് ഡ്രിങ്ക്സ് കിട്ടാതെ തളർച്ച അനുഭവപ്പെടും
4.രക്തസമ്മർദം ഉയരാം , ഇറിറ്റബിൾ ബവൽ സിൻഡ്രത്തിലേക്കും (IRRITABLE BOWEL SYNDROME) നയിക്കാമെന്നു പഠനങ്ങൾ പറയുന്നു. ടിന്നിലടച്ച പഴച്ചാറുകളിലും കോളകളിലേതുപോലെതന്നെ ഉയർന്ന അളവിൽ പഞ്ചസാരയുണ്ട്.
5.ദന്തക്ഷയം വരാം: സോഫ്റ്റ് ഡ്രിങ്ക്സിലെ പഞ്ചസാരയെ (കാർബോഹൈഡ്രേറ്റ്) പല്ലിലെ ബാക്ടീരിയകൾ ഫെർമന്റ് ചെയ്യിപ്പിച്ച് ആസിഡ് ഉണ്ടാക്കുകയും പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. ഇതു ദന്തക്ഷയത്തിനു കാരണമാകുന്നു.
ഇനീ നിങ്ങളുടെ കുടുംബത്തിനോ കുട്ടികൾക്കോ സോഫ്റ്റ് ഡ്രിങ്ക്സ് വാങ്ങിച്ചു കൊടുക്കും മുൻപ് ഇതു ആലോചിക്കുക. കുട്ടികൾക്കു മധുരം ഇടാതെ ഫ്രഷ് ജ്യൂസ് നൽകുന്നതാണു ഏറ്റവും സുരക്ഷിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക