ന്യൂഡല്‍ഹി: രാജ്യം ഇന്ന് 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ഇതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം.നര്‍വണെ, നാവിക സേനാ മേധാവി കരംബീര്‍ സിങ്, വ്യോമസേനാ മേധാവി ആര്.കെ.എസ്.ഭാദുരിയ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
ഇതാദ്യമായാണ്, റിപ്പബ്ലിക് ദിനത്തില്‍ അമര്‍ ജവാന് ജ്യോതിക്ക് പകരം ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി വീരചരമം പ്രാപിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നത്.
സൈനികശക്തിയും സാംസ്കാരികവൈവിധ്യവും സാമൂഹിക-സാമ്പത്തിക പുരോഗതിയും വിളിച്ചോതുന്നതായിരുന്നു രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിച്ചു. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സെനാരോയാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ആയത്.
വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. കേരളം, പശ്ചിമ ബെംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ആറുതലത്തിലുള്ള കനത്തസുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ.അദ്വാനി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്, ഭാര്യ ഗുര്‍ശരണ്‍ കൗര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ എത്തിയിരുന്നു.
https://youtu.be/SnNT4AnYW1U
പ്രതികരിക്കാൻ ഇവിടെ എഴുതുക