നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ. അനിവാര്യമായത് നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രം. നിയമപോംവഴിക്കു പ്രതികൾ കാലതാമസം വരുത്തുകയും രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നു.
നാലുപേരുടെയും ശിക്ഷ ഒരുമിച്ചു നടത്തണമെന്നില്ല. ജയിൽചട്ടത്തിലെ ഈ വ്യവസ്ഥയെ എതിർക്കുന്നു. ദയാഹർജി തള്ളിക്കഴിഞ്ഞു ശിക്ഷ നടപ്പാക്കാം. രാഷ്ട്രപതിക്ക് ഓരോ പ്രതിയുടെയും കാര്യത്തിൽ വ്യത്യസ്ത നിലപാടെടുക്കാമെന്നും സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു.
പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് സോളിസിറ്റർ ജനറൽ ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്. കഴിഞ്ഞ ദിവസമാണു കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഞായറാഴ്ച കോടതി അവധിയാണെങ്കിലും അടിയന്തര പ്രാധാന്യം പരിഗണിച്ചു പ്രത്യേക സിറ്റിങ് നടത്തി വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കൈത്ത് ഉത്തരവിടുകയായിരുന്നു.
കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹർജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകൾക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാർ ദയാഹർജി സമർപ്പിച്ചു.
മുകേഷ് കുമാർ സിങ്ങിന്റെ ഹർജി നേരത്തേ തള്ളിയിരുന്നു. പവൻ ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക