ശരിയായ രാഷ്ട്രീയ പോരാട്ടം നടക്കേണ്ട ഡല്‍ഹിയിപ്പോള്‍ ആകെ കലങ്ങി മറഞ്ഞിരിക്കുകയാണ്.
അഭിപ്രായ സര്‍വേകള്‍, ആം ആദ്മി പാര്‍ട്ടിക്ക് മൃഗീയ മേധാവിത്വം വ്യക്തമാക്കിയതോടെയാണ് ഈ പ്രതിഭാസം വ്യക്തമായിരിക്കുന്നത്.
ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലക്ഷ്യമാക്കി ബി.ജെ.പിയാണ് പ്രചരണം വഴിതിരിച്ചു വിട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയാണ് ഡല്‍ഹിയില്‍ പ്രചരണം നയിക്കുന്നത്.
രൂക്ഷമായ ഭാഷയിലാണ് ഷഹീന് ബാഗ് സമരത്തിനെതിരെ മോദി ആഞ്ഞടിച്ചിരിക്കുന്നത്. ജാമിയ, സീലാം പൂര്, ഷഹീന് ബാഗ് എന്നിവടങ്ങളിലെ സമരത്തിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്നാണ് ആരോപണം. പ്രധാനമായും ആം ആദ്മി പാര്‍ട്ടിയെയും കെജരിവാളിനെയുമാണ് മോദി ലക്ഷ്യമിട്ടിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ പോലും അനുകൂലമാക്കി മാറ്റാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ബി.ജെ.പി നേതാക്കള്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിലാകെ ഉയര്‍ത്തിയിരിക്കുന്നത്.
ഒരു മാസത്തിലേറെയായി സി.എ.എ വിരുദ്ധ സമരക്കാര്‍ ഷഹിന്‍ ബാഗില്‍ റോഡ് സ്തംഭിപ്പിച്ചാണ് സമരം നടത്തുന്നത്. വലിയ സ്ത്രീ പങ്കാളിത്വമാണ് ഈ സമരത്തിനുള്ളത്.ഇതിനെതിരെയാണ് പ്രധാനമന്ത്രിയും രംഗത്തിറങ്ങിയിരിക്കുന്നത്. ഡല്‍ഹിയെ കീഴ്പ്പെടുത്താന്‍ അരാജകവാദികളെ അനുവദിക്കില്ലെന്നും മോദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവ് ദേകറും ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാള്‍ തീവ്രവാദിയാണെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇതു സംബന്ധമായ നിരവധി
തെളിവുകളുണ്ടെന്നാണ് ഈ ബി.ജെ.പി നേതാവിന്റെ അവകാശവാദം.
‘കെജ്രിവാള് നിരപരാധിയുടെ പ്രതിച്ഛായ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കെജ്രിവാള് തീവ്രവാദി ആണോയെന്ന് ചോദിച്ചാല്‍ ആണെന്നും അതിന് നിരവധി തെളിവുകളുണ്ടെന്നും ഞാന്‍ പറയും. താന്‍ ഒരു വിപ്ലവകാരി ആണെന്നാണ് കെജ്രിവാള് പറയുന്നത്. ഒരു തീവ്രവാദിയും വിപ്ലവകാരിയും തമ്മില്‍ വളരെ അന്തരമുണ്ട്’- ഇതായിരുന്നു ജാവ്ദേകറുടെ പ്രതികരണം.
ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്ലിം ലീഗ് എന്നാക്കണമെന്ന് ബി.ജെ.പിയുടെ മോഡല്‍ ടൗണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കപില്‍ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ജാവ്ദേകറിന്റെ പ്രതികരണം പുറത്തുവന്നിരുന്നത്.
നേരത്തെ യു.പി മുഖ്യമന്ത്രി ആദിത്യനാഥും ഷഹിന്‍ ബാഗിലെ സമരത്തിനെതിരെ രംഗത്ത് വന്നിരുന്നു.
ഡല്‍ഹി ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരാണെന്നാണ് യോഗി ആരോപിച്ചിരുന്നത്. ഡല്‍ഹിക്ക് ശുദ്ധമായ കുടിവെള്ളം നല്കാന് കഴിയാത്ത അരവിന്ദ് കൊജ്രിവാള്‍ ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്നും യോഗി തുറന്നടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക