തിരുവനന്തപുരം: കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയിൽ കുത്തനെ വീഴുകയാണ്. എട്ടുവര്ഷത്തിനിടെയിൽ നഷ്ടം വന്നത് 8809 കോടി രൂപ. 4115 കോടിയായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോര്‍പറേഷന്റെ നഷ്ടം.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം 4694 കോടിയുടെ നഷ്ടമാണ് കോര്പ്പറേഷന് ഉണ്ടാക്കിയതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. 2011 മുതല്‍ 2019 അവസാനം വരെയുള്ള കാലയളവിലാണ് കോര്‍പറേഷന്റെ ആകെ നഷ്ടം 8809 കോടി രൂപയായത്.
2011- 12 ല്‍ 414.79 കോടിയായിരുന്ന നഷ്ടം 2013-14 ആയപ്പോഴേക്കും വര്‍ദ്ധിച്ച് 583.89 കോടിയായി. ഫലത്തില്‍ എട്ടുവര്‍ഷത്തെ ആകെ നഷ്ടം 8809 കോടി രൂപ. ഇതില്‍ 2015- 16 വരെയുള്ള കണക്കുകള്‍ മാത്രമേ ഓഡിറ്റും പൂര്‍ത്തിയാക്കിയിട്ടുള്ളു.
ദൈനംദിന ചെലവിന് പണം കണ്ടെത്താന്‍ വിഷമിക്കുന്ന കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം ശമ്ബളം നല്കാന് 75 കോടി വേണം. പെന്ഷന് കൃത്യമായി നല്‍കുന്നുണ്ടെന്നും പെന്ഷന് കുടിശികയുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നുമാണ് കോര്‍പ്പറേഷന്റെ വിശദീകരണം.
കഴിഞ്ഞമാസം റെക്കോഡ് കളക്ഷനാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചതെന്ന് കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായി രണ്ട് മാസം വരുമാനം 200 കോടി കവിഞ്ഞിട്ടും കെഎസ്ആര്‍ടിസി കിതക്കുകയാണ്. സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം ശരാശരി 30 കോടി കവിഞ്ഞു.
ഡിസംബറില്‍ 213.28 കോടിയും ജനുവരിയില്‍ 204. 90 കോടിയുമായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം.
ശബരിമല സീസണാണ് തുണച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ശമ്ബളം വിതരണം ചെയ്ത കെഎസ്ആര്‍ടിസിക്ക് ഇക്കുറി അതിന് കഴിഞ്ഞില്ല. സര്‍ക്കാരില്‍ നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില്‍ പത്താം തീയതിയോടെ ശമ്ബള വിതരണം പൂര്‍ത്തിയാക്കിയത്.
ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു. ഈ മാസവും 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ശമ്ബളം വിതരണം പൂര്‍ത്തിയാക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കൂ.
ശമ്ബളവിതരണത്തിന് ഒരുമാസം 81 കോടി രൂപയാണ് വേണ്ടത്. ഇന്ധന ചെലവ് 88 കോടി വരും. ഇന്‍ഷുറന്‍സ്, സ്പെയര്‍പാര്‍ട്സ്, കണ്‍സോര്‍ഷ്യം വായ്പ തിരച്ചടവ് എന്നിവക്കായി 60 കോടി രൂപ വേറെയും കണ്ടെത്തണം.
വരുമാനവും ചെലവും തമ്മിലുള്ള അന്തരത്തിന് ഇതാണ് കാരണം. പോയവര്ശം അവസാന നാലുമാസം ഗഡുക്കളായി ശമ്ബളം വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടായി. തൊഴിലാളി സംഘടനകളുടെ സെക്രട്ടേറിയേററിനു മുന്നിലെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ശമ്ബളം മുടങ്ങില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 101 പുതിയ ബസ്സുകള്‍ മാത്രമാണ് നിരത്തിലിറക്കിയത്. കാലാവധി പൂര്‍ത്തിയാകുന്ന സൂപ്പര്‍ ക്ളാസ് ബസ്സുകള്‍ക്ക് പകരം ബസ്സുകള്‍ ഇറക്കാന്‍ കഴിയാത്തത് കോര്പ്പറേഷന് തിരിച്ചടിയാവുകയാണ്.
കഴിഞ്ഞ നിയസമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു മുന്നണി പുറത്തിറക്കിയ പ്രകടന പത്രികയില്‍ കെഎസ്ആര്‍ടിസിയില്‍ സമഗ്ര പുനരുദ്ധാരണ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നു. കിഫ്ബി വഴി പണം കണ്ടെത്തി, 1000 പുതിയ ബസ്സുകള്‍ പ്രതിവര്‍ഷം നിരത്തിലിറക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം.
എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുറത്തിറക്കിയതാകട്ടെ, 101 പതിയ ബസ്സുകള്‍ മാത്രം.
തലസ്ഥാന നഗരിയില്‍ ഒരു ഇലക്ട്രിക് ബസ്സ് പോലും ഇറങ്ങിയില്ല. തിരുവനന്തപുരം-എറണാകുളം റൂട്ടിലോടുന്ന 10 വാടക ഇലക്ട്രിക് ബസ്സുകള്‍ വലിയ ബാധ്യതയായതും തിരിച്ചടിയായി.
ഏഴ് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ മൂന്നുറോളം ബസ്സുകള്‍ ഈ ഏപ്രിലോടെ സൂപ്പര്‍ ക്ളാസ് സര്‍വ്വീസില്‍ നിന്ന് മാറ്റണം. പുതുതായി 400 ബസ്സുകള്‍ വാങ്ങാന്‍ ഡയറടകര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. പക്ഷെ ഷാസി വാങ്ങിയാല്‍ ബോഡി നിര്‍മിക്കാന്‍ കെഎസ്ആര്‍ടിസിയുടെ വര്‍ക്ഷോപ്പുകളില്‍ ആവശ്യത്തിന് ജോലിക്കാരില്ല.
താത്കാലിക തൊഴിലാളികളെയെല്ലാം നേരത്തെ പിരിച്ചുവിട്ടതാണ് കാരണം. ഇപ്പോള്‍ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ മാത്രമേ ബോഡി നിര്‍മിക്കാന്‍ അനുമതിയുള്ളു.
പ്രതിദിന വരുമാനം ഒരു കോടിയെങ്കിലും ഉയര്‍ത്തിയാല്‍ മാത്രമേ വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കാന്‍ കഴിയുകയുള്ളുവെന്നാണ് മാനേജ്മെന്‍രിന്റെ വിലയിരുത്തല്‍. പുതിയ ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ വൈകുന്തോറും ഈ പ്രതിസന്ധി രൂക്ഷമായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക