ബെംഗളൂരു: വിവാഹം കഴിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇരുപത്തിയൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസന് ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. കേസില്‍ മുപ്പതുകാരനായ മനുകുമാറിനെയും സുഹൃത്തുക്കളായ പ്രവീണ്‍ (23), വിനയ് (25) എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ടൈലറിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബസ്സ് കാത്തുനില്ക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ സ്ഥലത്തെത്തിയ മനുകുമാറും സുഹൃത്തുക്കളും പെണ്‍കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കാറില്‍ കയറാന്‍ പെണ്‍കുട്ടി വിസ്സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മനുകുമാര്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ കാറിലേക്ക് പിടിച്ചുകയറ്റി.
കാറില്‍ വച്ച് പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെ മനുകുമാര്‍ താലികെട്ടുകയും ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ബലംപ്രയോഗിച്ച് താലിക്കെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായ മനുകുമാര്‍.
ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യം അറിയിച്ചിരുന്നെങ്കിലും വീട്ടുകാരും പെണ്‍കുട്ടിയും എതിര്‍ക്കുയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക