തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണുമാഫിയ ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കാട്ടാക്കടസ്റ്റേഷനിലെ എഎസ്ഐ അനില്‍ കുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്തതില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പൊലീസിന്റെ അനാസ്ഥയ്ക്കെതിരേ കൊല്ലപ്പെട്ട സംഗീതിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മണ്ണുമാഫിയക്കാര് അനുവാദമില്ലാതെ മണ്ണെടുക്കുന്നുവെന്ന് അറിയിച്ചിട്ടും പോലീസ് എത്തിയില്ല. പരിസരത്ത് പോലീസ് സംഘം ഉണ്ടായിരുന്നിട്ടും ആക്രമണം നടന്നത് വിളിച്ചുപറഞ്ഞിട്ടും എത്തിയില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വിളിച്ചസമയത്ത് എത്തിയിരുന്നെങ്കില്‍ സംഗീതിന്റെ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് സംഗീതിന്റെ ഭാര്യ സംഗീത പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പി ബി അശോക് ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക