പ്രവാസി വ്യവസായിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ 10 വര്‍ഷം അഞ്ച് മാസം തടവിനും 10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മാണിക്കോത്തെ കെ കെ മുഹമ്മദ് കുഞ്ഞി (67), കപ്പണക്കാലിലെ അബ്ദുല്‍ ഷംസീര്‍ (34), മാണിക്കോത്തെ കോപ്പാട്ടി ബഷീര്‍ (52) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി കെ നിര്‍മ്മല ശിക്ഷിച്ചത്.
മാണിക്കോത്ത് പോസ്റ്റാഫീസിനടുത്ത് താമസിക്കുന്ന അബ്ദുല്‍ ഖാദറിന്റെ മകന് എം പി മുഹമ്മദിനെ (67) വധിക്കാന്‍ ശ്രമിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ മൂന്നു മാസം അധികം കഠിന തടവുകൂടി അനുഭവിക്കണം. 2008 ജനുവരി 17ന് രാത്രി 8.30 മണിക്ക് മാണിക്കോത്ത് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദിനെ സംഘം തടഞ്ഞു നിര്‍ത്തി വാക്കത്തി കൊണ്ട് വെട്ടിയും ഇരുമ്ബ് വടി കൊണ്ട് അടിച്ചും മാരകമായി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
പ്രതികള്‍ അനധികൃതമായി വയല്‍ നികത്തിയതിനെതിരെയും മറ്റും സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ വിരോധത്തിലായിരുന്നു അക്രമം. മുഹമ്മദിന്റെ വീടിന് തീവെച്ച് വാഹനങ്ങള്‍ കത്തിച്ച സംഭവത്തിലും കേസ് നിലവിലുണ്ട്. സി ഐമാരായ യു പ്രേമന്, സി കെ സുനില്‍ കുമാര്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. കെ ബാലകൃഷ്ണന്, അഡ്വ. പി രാഘവന് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക