പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന് എത്ര തവണ പറഞ്ഞാലും കേൾക്കില്ല. അവസാനം ചവറു പെറുക്കാൻ സ്പൈഡർമാൻ തന്നെ ഇറങ്ങേണ്ടി വന്നു. ഇന്തോനേഷ്യയിലെ ഒരു കഫേയിലാണ് നമ്മുടെ “പീറ്റർ പാർക്കർ” ജോലി ചെയ്യുന്നത്. യഥാർത്ഥ പേര്: റൂഡി ഹാർട്ടോനോ. റൂഡി തന്റെ നാടായ പരേപാരിലെ താമസക്കാർക്ക് ഇന്ന് ഒരു മാതൃകയാണ്. റൂഡി ഇപ്പോൾ തീരപ്രദേശമായ പരേപാരിലെ ആളുകളെ തെരുവുകളിലും കടൽത്തീരങ്ങളിലും ചവർ ഇടുന്നത് നിർത്താൻ പ്രേരിപ്പിക്കാറുണ്ട്.
അവർ പലയിടങ്ങളിലും നിക്ഷേപിക്കുന്ന മാലിന്യങ്ങൾ റൂഡി തന്നെ പെറുക്കി കളയും. ആളുകൾ മാലിന്യം ഇടുന്നത് തുടർന്നപ്പോൾ, തന്റെ പ്രവർത്തി ശ്രദ്ധിക്കാനും, അതിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കാനും റൂഡി ഒരു വഴി കണ്ടെത്തി. സ്പൈഡർമാൻ ആയി വേഷമിടുക. “ആദ്യം, ഞാൻ ഈ വേഷം ധരിക്കാതെ ഇതേ കാര്യംചെയ്തു, പക്ഷെ ആരും താൽപ്പര്യം കാണിച്ചില്ല ,” 36 കാരനായ ഹാർട്ടോനോ പറഞ്ഞു. സൂപ്പർഹീറോ പ്ലാസ്റ്റിക് പെറുക്കുന്നത് കണ്ട നാട്ടുകാർ പക്ഷെ പിന്നെ കാര്യങ്ങൾ ശ്രദ്ധിച്ച് തുടങ്ങി. കുട്ടികളും മുതിർന്നവരും ഉൾപ്പടെ.
“ഈ വേഷം ധരിച്ച ശേഷം, പൊതുജനങ്ങളുടെ പ്രതികരണം അസാധാരണമായിരുന്നു,” അദ്ദേഹം പറഞ്ർു. ഇന്തോനേഷ്യയിലെ പല ഭാഗങ്ങളിലും മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള സംഘടിതസേവനങ്ങൾ കുറവാണ്. ഇത് മൂലം പ്ലാസ്റ്റിക് മാലിന്യങ്ങൾ പലപ്പോഴും നദികളിലോ സമുദ്രങ്ങളിലോ ചെന്നെത്തുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമായ ഇന്തോനേഷ്യ പ്രതിവർഷം 3.2 ദശലക്ഷം ടൺ മാലിന്യം ഉൽപ്പാദിപ്പിക്കുന്നുണ്ട്, അതിന്റെ പകുതിയോളം കടലിൽ എത്തുന്നുണ്ട് എന്ന് 2015 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക