ന്യൂഡൽഹി: കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങളിൽ അമിത് ഷാ നേരിട്ടിടപെടുന്നു. കെ.സുരേന്ദ്രന്റെ നേതൃത്വത്തോടു പാർട്ടിക്കുള്ളിൽ സംസാരങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഇനിയും ഗ്രൂപ്പ് കളി അനുവദിക്കാനാകില്ലെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകി.
എതിർപ്പുകൾ ഏറെയുണ്ടായിട്ടും സുരേന്ദ്രനെത്തന്നെ പ്രസിഡന്റാക്കിയതു നിലവിലെ സാഹചര്യത്തിൽ ജനങ്ങളിലും അണികൾക്കിടയിലുമുള്ള സ്വാധീനം പരിഗണിച്ചാണ്. ദേശീയ നേതൃത്വത്തിൽ വി. മുരളീധരനുള്ള സ്വാധീനത്തിന്റെ കൂടി തെളിവാണിത്.
പൗരത്വനിയമ പ്രക്ഷോഭവും മറ്റും നടന്നപ്പോൾ കേരളത്തിൽ പാർട്ടി നിലപാട് വിശദീകരിക്കാൻ ആർഎസ്എസ് നേതൃത്വം തന്നെ മുന്നോട്ടു വരേണ്ടിവന്നതിൽ അമിത് ഷായ്ക്ക് അതൃപ്തിയുണ്ടായിരുന്നു.
പാർട്ടിക്ക് ഒരു നേതാവിനെ അഭിപ്രായസമന്വയത്തിലൂടെ കണ്ടെത്താൻ കേരള നേതൃത്വത്തിനു കഴിയാതിരുന്നതായിരുന്നു കാരണം.
ആർഎസ്എസിൽ നിന്നുള്ള സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നിലപാടും സുരേന്ദ്രന് അനുകൂല ഘടകമായി. വിവിധ വിഷയങ്ങളിൽ ആർഎസ്എസുമായി യോജിച്ചു മുന്നോട്ടുപോകുന്നതിലൂടെ കേരളത്തിൽ നിലയുറപ്പിക്കാമെന്നാണു പാർട്ടി കരുതുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻപെന്നത്തേക്കാളും നേട്ടം ഇത്തവണയുണ്ടാക്കാനാകുമെന്നാണു കണക്കുകൂട്ടൽ.
സുരേന്ദ്രന്റെ സ്ഥാനലബ്ധിയോടെ പാർട്ടിയിലെ മറ്റു വിഭാഗങ്ങൾക്കുണ്ടായ അസംതൃപ്തി പരിഹരിക്കാനും നടപടികളുണ്ടാകും. കുമ്മനം രാജശേഖരനും പി.കെ. കൃഷ്ണദാസും ദേശീയ നേതൃത്വത്തിലേക്കെത്തുന്നതിലൂടെ ജാതിസമവാക്യങ്ങളും പൂരിപ്പിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ.
പട്ടിക വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നതിനായി ഏതെങ്കിലും ബോർഡിന്റെ ചുമതല നൽകാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക