കണ്ണൂർ: ജില്ലയിലെ 93 സെന്ററുകളിലായി 25,296 ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് (കെഎഎസ്) പരീക്ഷ എഴുതി. പല സെന്ററുകളിലും ഉദ്യോഗാർഥികൾക്കു ശുദ്ധജലം പോലും ലഭിച്ചില്ലെന്നു പരാതി.
ഉദ്യോഗാർഥികൾക്കൊപ്പം എത്തിയവർ മണിക്കൂറുകളോളം പൊരിവെയിലിൽ കാത്തു നിൽക്കേണ്ടി വന്നതായും പരാതിയുണ്ട്.
രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പേപ്പറുകളിലായാണു കെഎഎസ് പ്രിലിമിനറി പരീക്ഷ നടത്തിയത്. ചൊവ്വയിലെ പരീക്ഷാ സ്കൂളിൽ പരീക്ഷാ സമയത്തെക്കാൾ നേരത്തെ ഗേറ്റ് അടച്ചു എന്നതിനെ ചൊല്ലി ഉദ്യോഗാർഥികളും പരീക്ഷാ നടത്തിപ്പു ചുമതലയുള്ളവരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
ഉദ്യോഗാർഥികൾക്കൊപ്പം എത്തിയവരെ നേരത്തെ പിഎസ്സി നിർദേശിച്ച പ്രകാരം പരീക്ഷാ സെന്ററിന്റെ കോംപൗണ്ടിനു പുറത്താക്കി ഗേറ്റ് അടച്ചിരുന്നു.
കൈക്കുഞ്ഞുങ്ങളുമായി പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർഥികൾക്കൊപ്പമെത്തിയവർ ഇതോടെ വലഞ്ഞു. ദേശീയപാതയോടു ചേർന്നുള്ള സ്കൂളുകളിൽ പരീക്ഷ എഴുതാനെത്തിയവർക്കു മാറി ഇരിക്കാൻ പോലും മറ്റൊരു സ്ഥലം ലഭിച്ചില്ല.
കുഞ്ഞിനെയും കൊണ്ട് പൊരിവെയിലിൽ റോഡിൽ കാത്തു നിൽക്കേണ്ട അവസ്ഥയായിരുന്നു പലയിടത്തും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക