ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ അവസാന ഒരുക്കങ്ങളിൽ ഗുജറാത്ത് മുഴുകുമ്പോൾ മോർഫ് ചെയ്ത സ്വന്തം വിഡിയോ പങ്കുവച്ച് ട്രംപ്. യുഎസ് പ്രസിഡന്റിന്റെ വരവ് ആഘോഷമാക്കി ഒരു ഇന്ത്യൻ ആരാധകൻ എഡിറ്റ് ചെയ്ത് നിർമിച്ച ബാഹുബലി–2 എന്ന പ്രഭാസ് ചിത്രത്തിലെ ഗാനരംഗമാണു ട്രംപ് ട്വിറ്ററിൽ പങ്കുവച്ചത്.
ഇന്ത്യയിലെ തന്റെ വലിയ കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കാൻ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണു ട്രംപ് 81 സെക്കൻഡുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രഭാസ് ഗംഭീരമാക്കിയ ‘ബാഹുബലി’ എന്ന കഥാപാത്രമായിട്ടാണ് ട്രംപിന്റെ രംഗപ്രവേശം. പ്രഭാസിന്റെ തല മാറ്റി അവിടെ ട്രംപിന്റെ തല ചേർത്താണ് വിഡിയോ. ട്രംപിന്റെ ഭാര്യ മെലനിയ ട്രംപും മകൾ ഇവാൻകയും മരുമകൻ ജെറാഡും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ട്രംപ് വാളെടുത്ത് യുദ്ധം ചെയ്യുന്നതും, രഥം ഓടിക്കുന്നതും തല വെട്ടുന്നതുമൊക്കെ കാണാം. ബാഹുബലിയില് ശിവഗാമി ആയി അഭിനയിച്ച രമ്യ കൃഷ്ണന്റെ റോളിലാണു മെലനിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാര്യ യശോദ ബെന്നും പ്രത്യക്ഷപ്പെടുന്നുണ്ട്. ‘യുഎസ് ഇന്ത്യ യുണൈറ്റഡ്’ എന്നാണു വിഡിയോയുടെ അവസാനം എഴുതികാണിക്കുന്നത്.
തിങ്കളാഴ്ചയാണു ട്രംപ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദിൽ ട്രംപിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തുമെന്നാണ് വിവരം.
തിങ്കളാഴ്ച അഹമ്മദാബാദിൽ 22 കിലോമീറ്റർ റോഡ്ഷോയിൽ മോദിയോടൊപ്പം പങ്കെടുക്കും. 36 മണിക്കൂർ മാത്രം നീളുന്ന ഇന്ത്യ സന്ദർശനത്തിനു എത്തുന്ന ട്രംപ് 24നും 25നും അഹമ്മദാബാദ്, ആഗ്ര, ഡൽഹി എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.
24നു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭ്ഭായ് പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മോദിയും ട്രംപും ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കും.
ഇതിനുശേഷം ആഗ്രയിൽ സൂര്യാസ്തമയത്തിനു മുൻപായി ഒരു മണിക്കൂർ താജ്മഹലിൽ ചെലവഴിക്കും. തുടർന്നു ഡൽഹിക്കു തിരിക്കും. ചൊവ്വാഴ്ച ട്രംപിനും സംഘത്തിനും രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്പ് നൽകും.
മകൾ ഇവാൻകയും മരുമകൻ ജെറാഡും മറ്റു ഉന്നത യുഎസ് ഉദ്യോഗസ്ഥരും ട്രംപിനെ അനുഗമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക