ലഖ്നൗ: ഉന്നാവ് ബലാത്സംഗക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച കുല്‍ദീപ് സിങ് സേംഗറിന് നിയമസഭാംഗത്വം നഷ്ടമായി. ഉന്നാവിലെ ബാംഗര്‍മൗ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ കുല്‍ദീപ് സിങ് സേംഗറിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.
നേരത്തെ സേംഗറിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
കുല്‍ദീപ് സിങ്ങിന് ഡല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 2019 ഡിസംബര്‍ 20 മുതല്‍ അദ്ദേഹത്തെ അയോഗ്യനാക്കിയതായാണ് വിജ്ഞാപനം. അന്ന് മുതല്‍ ബാംഗര്‍മൗ നിയോജക മണ്ഡലം ഒഴിഞ്ഞു കിടക്കുന്നതായും വിജ്ഞാപനം പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസില്‍ കുല്‍ദീപ് സിങിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
തടവുശിക്ഷ ജീവിതാന്ത്യംവരെ അനുഭവിക്കണമെന്ന് പ്രത്യേക കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ ഉത്തരവിട്ടിരുന്നു.
പിഴത്തുകയില്‍നിന്ന് 10 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് വിധിയില്‍ നിര്‍ദേശിച്ചു. ശേഷിക്കുന്ന 15 ലക്ഷം രൂപ കോടതിച്ചെലവായി ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നല്‍കണം.
ഒരു മാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത് തുകയീടാക്കാമെന്നും കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക