ഭോപ്പാല്‍: കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കി. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 14 വയസ്സുകാരിയാണ് സ്വയംതീകൊളുത്തിയത്.
ഫെബ്രുവരി 25 ചൊവ്വാഴ്ചയായിരുന്നു സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി നാഗ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി പഠനത്തോടൊപ്പം ഒരു കാറ്ററിങ് യൂണിറ്റില്‍ ജോലിയും ചെയ്തിരുന്നു. ഈ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ മൂന്നുപേരാണ് തന്നെ ബലാത്സംഗം ചെയ്തതെന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.
മൂന്നുമാസം മുമ്പ് നടന്ന ബലാത്സംഗത്തിന് ശേഷം മൂവരും വീണ്ടും ഭീഷണിപ്പെടുത്തുകയും നിരന്തരം ഉപദ്രവിച്ചെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു എന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലും പെണ്‍കുട്ടി പ്രതികളുടെ പേര് വ്യക്തമായി പറഞ്ഞിരുന്നതായും പോലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക